കേരളബാങ്ക് രൂപീകരണത്തിനെതിരെ യു.ഡി.എഫ് പ്രത്യക്ഷസമരത്തിലേക്ക്. സഹകരണ ബാങ്കുകളെ നശിപ്പിക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമാണ് കേരളബാങ്കും സഹകരണ ഓർഡിനൻസും എന്നാണ് ആരോപണം. ഇതിനെതിരെ സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള സമരപരിപാടികൾക്കും നിയമനടപടിക്കും കെ.പി.സി.സി അധ്യക്ഷൻ വിളിച്ചു ചേർത്ത കോൺഗ്രസ് സഹകാരികളുടെ യോഗത്തിൽ തീരുമാനമായി.
ജില്ലാ സഹകരണബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ട് സംസ്ഥാന സർക്കാർ സഹകരണ ഓർഡിനൻസ് ഇറക്കിയതിനെ രാഷ്ട്രീയനീക്കമായി കണ്ട് പ്രതിരോധിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. ജില്ലാ സഹകരണബാങ്കുകളിലുള്ള 80000 കോടിയോളം രൂപയുടെ നിക്ഷേപം കേരളബാങ്കിന്റെ പേരിൽ സംസ്ഥാനസർക്കാർ എടുത്തുപയോഗിക്കുമെന്നാണ് മുഖ്യ ആരോപണം. സഹകരണബാങ്കുകളിൽ നിന്ന് കൺസ്യൂമർ ഫെഡ് അടക്കമുള്ള പൊതുമേഖലസ്ഥാപനങ്ങൾ എടുത്ത കോടിക്കണക്കിന് രൂപ ഇതിനകം തന്നെ കുടിശികയാണ്. പ്രാഥമിക സഹകരണസംഘങ്ങളും അർബൻ സഹകരണബാങ്കുകളും ഒഴികെയുള്ള സഹകരണസംഘങ്ങളുടെ നിക്ഷേപവും വായ്പയും ഷെയറും ജില്ലാബാങ്കുകളിലുണ്ട്. അതിനാൽ സർക്കാരിന്റെ നീക്കം സഹകരണമേഖലയ്ക്കു തന്നെ ഭീഷണിയാണ്. സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഉള്ളപ്പോൾ സഹകരണമേഖലയിൽ എന്തിനാണ് കേരള ബാങ്ക് എന്നും അവർ ചോദിക്കുന്നു. ആർ.ബി.ഐ അനുമതി കിട്ടിയിട്ടില്ലാത്ത കേരള ബാങ്കിന്റെ പേരിൽ നിയമപരമായി പത്തുമാസം കൂടി കാലാവധി അവശേഷിക്കുന്ന ജില്ലാ ബാങ്ക് ഭരണസമിതികളെ പിരിച്ചുവിട്ടത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. ജില്ലാ സഹകരണബാങ്കുകളുടെ പൊതുയോഗത്തിന്റെ അനുമതിയുണ്ടെങ്കിലേ കേരളബാങ്ക് രൂപീകരണ നടപടികളിലേക്ക് കടക്കാനാകൂ. 13 ജില്ലാ സഹകരണബാങ്കുകളും യു.ഡി.എഫ് ഭരണത്തിൽ ആയതിനാൽ ഇത് നടപ്പില്ലെന്ന് മനസിലാക്കി സർക്കാർ അട്ടിമറി നടത്തിയെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഈ പ്രശ്നങ്ങളെല്ലാം മറ്റ് യു.ഡി.എഫ് നേതാക്കളുമായി കെ.പി.സി.സി അധ്യക്ഷൻ ചർച്ച ചെയ്യും. തുടർന്ന് സെക്രട്ടേറിയറ്റ് മാർച്ച് അടക്കമുള്ള സമരപരിപാടികളിലേക്ക് നീങ്ങും.