ശബരിമലയില്‍ യുവതികൾ ദർശനം നടത്തിയെന്ന പരാതിയിൽ സർക്കാരും ദേവസ്വം ബോർഡും അന്വേഷണം തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകാന്‍ ദേവസ്വം മന്ത്രി ദേവസ്വം കമ്മിഷണറോട് നിര്‍ദേശിച്ചു. അൻപത് വയസ് കഴിഞ്ഞവരാണ് ദർശനത്തിനെത്തിയതെന്നാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട്.
ഈമാസം പത്തിന് പാലക്കാട് സ്വദേശിനികളുൾപ്പെടുന്ന സംഘം അയ്യപ്പദർശനം നടത്തിയതിനെച്ചൊല്ലിയാണ് വിവാദം. ദർശനം നടത്തിയതിൽ രണ്ടുപേർക്ക് അൻപതിൽ താഴെയായിരുന്നു പ്രായമെന്നും ഇവരുടെ വേഷം തെളിവാണെന്നും പരാതിയുയർന്നു. കൊല്ലം സ്വദേശിയായ വ്യവസായിയാണ് ഇവരെ ശബരിമലയിലെത്തിച്ചതെന്നും ആക്ഷേപമുണ്ട്. നിജസ്ഥിതി അറിയാൻ സർക്കാരിന് താൽപര്യമുണ്ടെന്നറിയിച്ചാണ് ദേവസ്വംമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്.
പമ്പയിലെ പരിശോധനയിൽ പ്രായം തെളിയിക്കുന്നതിനുള്ള രേഖകൾ ഇവർ കൈമാറിയതാണെന്നും വിവാദത്തിൽ കഴമ്പില്ലെന്നുമാണ് പൊലീസിന്റെയും ദേവസ്വം ബോർഡിന്റെയും നിലപാട്. മന്ത്രിയുടെ ഉത്തരവിനെത്തുടർന്ന് ദേവസ്വം വിജിലൻസ് എസ്.ഐ ആർ.പ്രശാന്തിന്റെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. അന്നേദിവസം പമ്പയിൽ ജോലിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുത്തു. സംഘം കൈമാറിയിരുന്ന തിരിച്ചറിയൽ രേഖയുടെ പകർപ്പും ശേഖരിച്ചു. പത്തിനും അൻപതിനും മധ്യേ പ്രായമുള്ള സ്ത്രീകൾ ശബരിമലയിൽ ദർശനം നടത്തുന്നത് ആചാരലംഘനമാണ്. ഇതുമായി ബന്ധപ്പെട്ട നിയമനടപടികൾ സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്. ഈ സാഹചര്യത്തിലാണ് യുവതികൾ ശബരിമല ദർശനം നടത്തിയെന്ന വിവാദമുയർന്നിരിക്കുന്നത്.