മറ്റൊരിടത്തും സ്ഥലം കിട്ടാതെ വന്നതോടെ, കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരന്റെ ഗൗരീശപട്ടത്തെ വീടിനു സമീപം മദ്യവിൽപന കേന്ദ്രം തുടങ്ങാൻ കൺസ്യൂമർഫെഡ്. ഇതിനുളള സ്ഥലം സ്ഥാപനം കണ്ടെത്തി. പേരൂർക്കടയിലുള്ള മദ്യവിൽപന കേന്ദ്രം ഇങ്ങോട്ടു മാറ്റാനാണ് ഇവിടെ കെട്ടിടം കണ്ടെത്തിയിട്ടുള്ളത്. ഗൗരീശപട്ടം മഹാദേവ ക്ഷേത്രത്തിനും അവിടത്തെ ഒരു കോളനിക്കും സമീപം ബണ്ടു റോഡിലാണു സ്ഥലം കണ്ടെത്തിയത്.
സുധീരന്റെ വീട്ടിൽ നിന്ന് ഏകദേശം 150 മീറ്റർ ദൂരമേയുള്ളൂ ഇതിന്. പേരൂർക്കടയിലെ മദ്യവിൽപന കേന്ദ്രം ഇങ്ങോട്ടു മാറ്റി സ്ഥാപിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൺസ്യൂമർഫെഡ്, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഓഫിസിൽ അപേക്ഷ നൽകി. എക്സൈസ് അനുമതി ഉണ്ടെങ്കിൽ മാത്രമേ ഇങ്ങോട്ടു മാറ്റാൻ കഴിയൂ. പ്രാഥമിക പരിശോധനയിൽ, ക്ഷേത്രത്തിൽ നിന്നുള്ള ദൂരപരിധി അടക്കം എല്ലാ മാനദണ്ഡവും ഇവിടെ പാലിച്ചിട്ടുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു.
അടുത്ത ദിവസം തന്നെ അപേക്ഷ എക്സൈസ് ഡപ്യൂട്ടി കമ്മിഷണർക്കു കൈമാറും. ഈ കെട്ടിടത്തിനു ക്ഷേത്രത്തിൽ നിന്ന് 200 മീറ്ററിൽ അധികം ദൂരമുണ്ടെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ, അംഗീകൃത കോളനികൾക്കരികെ മദ്യശാല പാടില്ലെന്നുണ്ട്. ഇക്കാര്യം ഉദ്യോഗസ്ഥർ പരിശോധിച്ചിട്ടില്ലെന്നാണു നാട്ടുകാർ പറയുന്നത്.
മദ്യത്തിനെതിരെയും മദ്യശാലകൾ മാറ്റി സ്ഥാപിക്കുന്നതിനെതിരെയും കർശന നിലപാടെടുത്ത വ്യക്തിയാണു സുധീരൻ. അതിനാൽ, ഈ പ്രദേശം തിരഞ്ഞെടുത്തതു ബോധപൂർവമാണോയെന്നും എക്സൈസിലെ തന്നെ ചിലർക്കു സംശയമുണ്ട്. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ദേശീയ–സംസ്ഥാന പാതകളുടെ മുൻപിലുള്ള മദ്യവിൽപന കേന്ദ്രങ്ങൾ മാറ്റി, പകരം സ്ഥലം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണു ബവ്റിജസ് കോർപറേഷനും കൺസ്യൂമർഫെഡും. സ്ഥലം കണ്ടെത്തിയാലും പ്രാദേശിക എതിർപ്പും സമരങ്ങളും കാരണം ഒരിടത്തും ഇത് ആരംഭിക്കാൻ കഴിയുന്നില്ല. തദ്ദേശ സ്ഥാപനങ്ങൾ നിരാക്ഷേപ പത്രം നൽകാത്തതും മറ്റൊരു തടസ്സമാണ്.