കെഎസ്ആർടിസി ബസിലും പൊലീസ് അതിക്രമം. നിറയെ യാത്രക്കാരുമായി ഓടിയ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് അർധരാത്രി വഴിയിൽ പിടിച്ചിട്ട് പൊലീസ് ട്രിപ്പ് മുടക്കി. പാലക്കാട് നിന്ന് തിരുവനന്തപുരം നെടുമങ്ങാട്ടേക്ക് പുറപ്പെട്ട ബസിൽ സീറ്റിനെച്ചൊല്ലി തർക്കമുണ്ടാക്കിയ പൊലീസ് ഉദ്യോഗസ്ഥനാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. ഇദ്ദേഹം വിളിച്ചുവരുത്തി പെരുമ്പാവൂരിൽ വച്ച് ബസ് തടഞ്ഞിട്ട പൊലീസുകാരുടെ ഇടപെടൽ കൂടിയായതോടെ കണ്ടക്ടർ കുഴഞ്ഞുവീണ് ആശൂപത്രിയിലായി.
രാത്രി ഏഴേകാലോടെ പാലക്കാട്ട് നിന്ന് പുറപ്പെട്ട സൂപ്പര്‍ ഫാസ്റ്റ് ബസിലെ സീറ്റുകളിലേറെയും ഓൺലൈൻ മുഖേന ബുക്കുചെയ്യപ്പെട്ടിരുന്നു. തൃശൂർ മുതൽ കോട്ടയം വരെയുള്ള യാത്രക്കായി ബുക്കുചെയ്യപ്പെട്ട ഇരുപതാം നമ്പർ സീറ്റില്‍ പക്ഷെ പാലക്കാട് നിന്ന് പുറപ്പെടുമ്പോൾ ഇരുന്നത് മറ്റൊരു സ്ത്രീയായിരുന്നു. ബസ് തൃശൂർ എത്തിയപ്പോൾ ബുക്കുചെയ്തയാൾ കയറുകയും നേരത്തെയിരുന്ന സ്ത്രീ ഒഴിവാകുകയും ചെയ്്തു. ബസില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പരിചയപ്പെടുത്തിയൊരാൾ ഇതിനെ ചോദ്യം ചെയ്തു. റിസർവേഷൻ ചെയ്തയാൾക്കാണ് അവകാശം എന്ന് കണ്ടക്ടര്‍ അറിയിച്ചു. എന്നാൽ അർധരാത്രി പന്ത്രണ്ടേകാലോടെ പെരുമ്പാവൂർ എത്തിയപ്പോൾ ഒരു എസ്ഐയുടെ നേതൃത്വത്തിൽ രണ്ട് ജിപ്പുകളിലായി പൊലീസുകാർ എത്തി പരാതിയുണ്ടെന്നും ബസ് പോകാൻ പാടില്ലെന്നും അറിയിച്ചു. സ്ത്രീകളെ ഒഴിവാക്കി മറ്റുള്ളവർക്ക് സീറ്റ് കൊടുത്ത കണ്ടക്ടർക്കെതിരെ കേസെടുക്കണമെന്ന് ബസിൽ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ പൊലീസുകാരോട് നിർദേശിച്ചു. ഒപ്പം ജോലി കളയുമെന്ന ഭീഷണിയും. തർക്കത്തിനൊടുവിൽ കണ്ടക്ടർ കുഴഞ്ഞുവീണു.
കെഎസ്ആർടിസിയുടെ റിസർവേഷൻ രീതി അർധരാത്രി പൊലീസുകാരെ പറഞ്ഞ് മനസിലാക്കാൻ ജീവനക്കാർ പാടുപെട്ടു. പെരുമ്പാവൂരിൽ നിന്നെത്തിയ പൊലീസുകാരും ചേർന്ന് പറഞ്ഞിട്ടും ബസില്‍ ഉണ്ടായിരുന്ന ഉന്നത ഉദ്യോഗസ്ഥൻ പിൻവാങ്ങാൻ തയ്യാറായില്ല. ഫലം മറ്റ് ബസുകളും തടഞ്ഞിട്ട് യാത്രക്കാർ പ്രതിഷേധിക്കുന്ന സ്ഥിതിയെത്തി. ഇതോടെ പുലർച്ചെ ഒന്നരയോടെ ബസ് വിടാൻ പൊലീസ് വഴങ്ങി. എന്നാൽ അപ്പോഴേക്ക് കുഴഞ്ഞുവീണ കണ്ടക്ടറെ ആശൂപത്രിയിലേക്ക് മാറ്റേണ്ട സ്ഥിതിയായി. സർവീസ് മുടങ്ങി കെഎസ്ആർടിസിക്ക് ആയിരക്കണക്കിന് രൂപയുടെ നഷ്ടവും ഉറപ്പായി