ബവ്റിജസ് കോർപ്പറേഷന് തിരിച്ചടിയായി വയനാട് പനമരത്തെയും കൽപറ്റയിലെയും മദ്യശാലകളുടെ പ്രവർത്തനം തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവ്. തദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ മദ്യശാല മാറ്റിയതിനെതിരെ സമരസമിതി പ്രവർത്തകർ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതോടെ മദ്യശാലയക്ക് അനുമതി നൽകാനുളള അധികാരം തദേശസ്വയംഭരണ സ്ഥാപനങ്ങളിൽനിന്ന് നീക്കുന്ന ഓർഡിനൻസിനായുള്ള നടപടികൾ സർക്കാർ വേഗത്തിലാക്കിയേക്കും.
പനമരം പഞ്ചായത്തിന്റെയും കൽപറ്റ നഗരസഭയുടെയും അനുമതിയില്ലാതെയാണ് മദ്യശാല പ്രവർത്തിക്കുന്നതെന്ന് ഹൈക്കോടതി കണ്ടെത്തി. തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി ലഭിക്കുന്നമുറയ്ക്ക് തുറന്ന് പ്രവർത്തിക്കാമെന്നും ഉത്തരവിൽ പറയുന്നു. പനമരം ടൗണിൽ പ്രവർത്തിച്ചിരുന്ന മദ്യശാല നീരട്ടാടി റോഡിലേക്കും വൈത്തിരിയിലുണ്ടായിരുന്ന മദ്യശാല കൽപറ്റ നഗരസഭയിലെ പുഴമുടിയിലേക്കുമാണ് മാറ്റിയത്. എന്നാൽ ജനകീയ പ്രതിഷേധം നടക്കുന്ന സ്ഥലങ്ങളിൽ മദ്യശാലയക്ക് അനുമതി നൽകില്ലെന്ന നിലപാടിലാണ് കൽപറ്റ നഗരസഭ.
ഹൈക്കോടതി ഉത്തരവ് തദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതി നേടാതെ മാറ്റി സ്ഥാപിച്ച മറ്റ് മദ്യശാലകൾക്കും തിരിച്ചടിയാകും. ആരെങ്കിലും കോടതിയെ സമീപിച്ചാൽ സമനമായ ഉത്തരവ് ലഭിക്കാനാണ് സാധ്യത. അനുമതി നൽകാൻ തദേശസ്വയംഭരണ സ്ഥാപനങ്ങൾ വിസമതിച്ചാലും മാറ്റി സ്ഥാപിച്ച മദ്യശാലകൾക്ക് പൂട്ട് വീഴും.