അടുത്തമാസം 14 മുതൽ ഞായറാഴ്ചകളിൽ പെട്രോൾ പമ്പുകൾ അടച്ചിടും. പെട്രോളിയം കമ്പനികൾ കമ്മീഷൻ വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ചാണിത്. പമ്പുടമകളുടെ ദേശീയ സംഘടനയുടേതാണ് തീരുമാനം.
വർഷത്തിൽ രണ്ടുതവണ കമ്മീഷൻ വർധിപ്പിക്കാമെന്ന കരാർ പെട്രോളിയം കമ്പനികൾ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് ഞായറാഴ്ചകളിൽ പമ്പ് മുടക്കാൻ ഉടമകൾ തീരുമാനിച്ചിരിക്കുന്നത്. പമ്പുടമകളുടെ സംഘടന ദേശീയ തലത്തിലെടുത്ത തീരുമാനമാണിത്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ട്രേഡേഴ്സിന്റെ തിങ്കളാഴ്ച ചേരുന്ന സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇത് നടപ്പാക്കാൻ അന്തിമാനുമതി നൽകും.
സംസ്ഥാനത്തെ 2300ഓളം വരുന്ന പെട്രോൾ പമ്പുകളിൽ രണ്ടായിരവും ഈ സംഘടനയുടെ കീഴിലാണ്. എല്ലാ ജനുവരി ഒന്നിനും ജൂലൈ ഒന്നിനും കമ്മീഷൻ വർധിപ്പിക്കാമെന്ന് പെട്രോളിയം കമ്പനികളും പമ്പുടമകളുമായി നവംബറിൽ കരാറൊപ്പിട്ടിരുന്നു. എന്നാൽ ജനുവരി ഒന്നിന് കമ്പനികൾ കമ്മീഷൻ കൂട്ടിയില്ല. കഴിഞ്ഞമാസം നടന്ന ചർച്ചയിൽ കമ്പനികൾ രണ്ടുമാസം കൂടി സമയം ചോദിച്ചതോടെയാണ് കടുത്ത നടപടി. ആഴ്ചയിൽ നാലുദിവസം പമ്പുകൾ അടച്ചിട്ടാൽ പ്രവർത്തനചെലവിനത്തിൽ ലാഭമുണ്ടാകുമെന്നും പമ്പുടമകൾ കണക്കുകൂട്ടുന്നു. നിലവിൽ പെട്രോൾ ലീറ്ററിന് രണ്ടരരൂപയും ഡീസൽ ലീറ്ററിന് ഒന്നരരൂപയുമാണ് ഡീലർ കമ്മീഷൻ.