തൊടുപുഴ ∙ തമിഴ്നാട്ടുകാരായ സഹോദരങ്ങളുടെ മരണവാർത്ത ബന്ധുക്കളെയും നഗരവാസികളെയും കണ്ണീരിലാഴ്ത്തി. കുട്ടികളുടെ മൃതദേഹങ്ങൾ സ്വദേശത്തേക്കു കൊണ്ടുപോകാനെടുത്തപ്പോൾ ബന്ധുക്കളുടെ കൂട്ടനിലവിളി ഉയർന്നു. അവരുടെ ദുഃഖം നഗരവാസികളുടെ കണ്ണുകളെയും ഈറനണിയിച്ചു. ഞായറാഴ്ച വൈകിട്ട് മാരിയിൽക്കടവ് പാലത്തിനു സമീപം കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ഫെസ്റ്റസി(15)ന്റെയും ഫുള്ളറി(13)ന്റെയും മൃതദേഹങ്ങൾ ഇന്നലെ പതിനൊന്നരയോടെ നാട്ടുകാരാണു മൂപ്പിൽക്കടവ് പാലത്തിനു സമീപത്തു നിന്നു കണ്ടെത്തിയത്.
രാവിലെ മുതൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർക്കൊപ്പം നാട്ടുകാരും പുഴയിൽ തിരച്ചിൽ നടത്താനുണ്ടായിരുന്നു. മൃതദേഹങ്ങൾ ജില്ലാ ആശുപത്രിയിൽ എത്തിച്ചപ്പോൾ കുട്ടികളുടെ പിതാവായ എബനൈസറിന്റെയും ഇളയ മകൻ സെസിന്റെയും മുത്തശ്ശി ലക്ഷ്മിയുടെയും മറ്റു ബന്ധുക്കളുടെയും വിലാപം കണ്ടുനിന്നവരെയും കരയിച്ചു. അവധി ആഘോഷിക്കാൻ ബന്ധുവീട്ടിലെത്തിയതായിരുന്നു അപകടത്തിൽപെട്ട സഹോദരങ്ങൾ.
കുട്ടികളെ കണ്ടെത്തുന്നതിനായി പുഴയിൽ തിരച്ചിൽ നടക്കുമ്പോൾ, മക്കളുടെ ദുരന്ത വിവരം അറിഞ്ഞ് ഇന്നലെ പുലർച്ചെ എത്തിയ എബനൈസറും ഇളയ മകൻ സെസിനും പുഴയോരത്തു കെട്ടിപ്പിടിച്ചിരുന്നു കരയുകയായിരുന്നു.മാരിയിൽക്കടവ് പാലത്തിനു സമീപമുള്ള കുളിക്കടവുകളിൽ അപകടങ്ങൾ പതിവാണെന്നു നാട്ടുകാർ പറഞ്ഞു. ഇവിടെ മുന്നറിയിപ്പു നൽകുന്ന ബോർഡുകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി.