പൊലീസ് അതിക്രമം കാണിച്ചില്ലെന്ന ഐജി മനോജ് ഏബ്രഹാമിന്റെ റിപ്പോർട്ടിനെതിരെ ജിഷ്ണുവിന്റെ അമ്മ മഹിജയും കുടുംബവും. പൊലീസ് തന്നെ ചവിട്ടിയതും വലിച്ചിഴച്ചതും ജനങ്ങൾ മുഴുവൻ കണ്ടതാണെന്നും ശരീരത്തിലെ ക്ഷതങ്ങൾ ഡിജിപിയെ നേരിട്ടു ബോധ്യപ്പെടുത്തിയതാണെന്നും മഹിജ പറഞ്ഞു.
പൊലീസ് ചവിട്ടിയ പാടുകൾ ഡിജിപിക്കും ഐജിക്കും കാണിച്ചുകൊടുത്തതാണ്. എല്ലാം ബോധ്യപ്പെട്ടെന്നും നടപടിയെടുക്കാമെന്നും ഡിജിപി ഉറപ്പു നൽകിയിരുന്നു. ജിഷ്ണുവിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ എല്ലാ തെളിവും നിരത്തിവച്ചിട്ടും ഇതുവരെ ഒരു പ്രതിയെപ്പോലും അറസ്റ്റ് ചെയ്തില്ലല്ലോ എന്നും മഹിജ പറഞ്ഞു.
നീതി തേടി ഡിജിപിയെ കാണാനെത്തിയപ്പോൾ അഞ്ചുപേരെ മാത്രമേ കടത്തിവിടൂ എന്നാണു പറഞ്ഞത്. 14 പേർ എത്തിയിട്ടുണ്ടെന്നു ബോധ്യപ്പെടുത്താൻ യാത്രാടിക്കറ്റ് വരെ അവർക്കു കാണിച്ചുകൊടുത്തു. അതൊന്നും അനുവദിക്കാൻ പൊലീസ് തയാറായില്ലെന്നും മഹിജ പറഞ്ഞു.
മഹിജയുടെ വയറിൽ പൊലീസ് ബൂട്ടിട്ടു ചവിട്ടിയ പാടുകളുണ്ടെന്നു സഹോദരൻ ശ്രീജിത് പറഞ്ഞു. കുറ്റക്കാരായവർക്കെതിരെ നടപടിയെടുക്കുന്നതുവരെ നിരാഹാരസമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.