കടുത്തുരുത്തി∙ പൈനാപ്പിൾ തോട്ടത്തിലെ ജോലിക്കിടെ കാൽവഴുതി പൊട്ടക്കിണറ്റിൽ വീണ് ഒരു മണിക്കൂറോളം കല്ലിൽ പിടിച്ചുകിടന്ന തൊഴിലാളിയായ വീട്ടമ്മയെ അഗ്നിശമന സേന രക്ഷപ്പെടുത്തി. കാട്ടാമ്പാക്ക് കൊറ്റമ്പിൽ മനോജിന്റെ ഭാര്യ സുമ(34)യാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ രാവിലെ 11.15ന് ഞീഴൂർ പഞ്ചായത്തിലെ കാട്ടാമ്പാക്ക് എൻഎസ്എസ് സ്കൂളിനു സമീപമുള്ള പൈനാപ്പിൾ തോട്ടത്തിലാണ് സംഭവം.
തോട്ടം വൃത്തിയാക്കുന്നതിനിടെ ചുറ്റുമതിലില്ലാത്ത 25 അടിയിലേറെ താഴ്ചയുള്ള കിണറ്റിലേക്ക് സുമ വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരു തൊഴിലാളിയായ രാധ റെജി ബഹളംവച്ചതിനെ തുടർന്നു സമീപവാസികൾ അഗ്നിശമനസേനയെ വിവരം അറിയിച്ചു. കടുത്തുരുത്തി യൂണിറ്റിലെ അസി. ഓഫിസർ യേശുദാസന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. കിണറ്റിൽ വലയിറക്കി സുമയെ മുകളിലെത്തിച്ചു. സുമ അവശനിലയിലായിരുന്നു. ആശുപത്രിയിൽ പ്രഥമശുശ്രൂഷ നൽകി.