ഫോൺകെണി വിവാദത്തിൽ എ കെ ശശീന്ദ്രനെതിരെ തിരുവനന്തപുരം സി ജെ എം കോടതി കേസെടുത്തു. വനിതാ മാധ്യമ പ്രവർത്തക നൽകിയ പരാതിയിലാണ് കോടതി നടപടി. അതേസമയം കേസിലെ പ്രതികളായ ചാനൽ മേധാവിയടക്കമുള്ളവരെ അൽപസമയത്തിനകം ചീഫ് ജുഡീഷ്യൽ മജീസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കും.
എ കെ ശശീന്ദ്രൻ ഫോണിലൂടെ അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് ഇന്നുരാവിലെയാണ് വനിതാ മാധ്യമ പ്രവർത്തക സി ജെ എം കോടതിയിൽ പരാതി നൽകിയത്.പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ കോടതി എ കെ ശശീന്ദ്രനെതിരെ കേസ് റജിസ്റ്റ്ർ ചെയ്തു.ശശീന്ദ്രൻ ഫോണിലൂടെ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായാണ് പരാതിയിലെ പരാമർശം. മുൻമന്ത്രിയുമൊത്തുള്ള ഫോൺ സംഭാഷണം സ്റ്റിങ് ഓപ്പറേഷനായിരുന്നില്ലെന്നും യുവതി മൊഴി നൽകി.കൂടുതൽ സാക്ഷിമൊഴികൾ രേഖപ്പെടുത്തുന്നതിനായി പരാതി ,ഈ മാസം പതിനഞ്ചിന് കോടതി വീണ്ടും പരിഗണിക്കും. കേസിലെ പ്രതികളായ ചാനൽ മേധാവിയടക്കമുള്ള അഞ്ചുപേരെ വൈകിട്ട് സിജെഎമ്മിനു മുമ്പാകെ ഹാജരാക്കും.