പാതയോരത്തെ മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിന് മൂന്നുമാസത്തെ ഇളവുവേണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യം സുപ്രീംകോടതി അംഗീകരിക്കാന്‍ സാധ്യത ഏറെക്കുറവ്. കഴിഞ്ഞമാസം മുപ്പത്തിയൊന്നിന് മുന്‍പ് മദ്യശാലകള്‍ മാറ്റി സ്ഥാപിക്കണമെന്ന ഉത്തരവില്‍ ഇളവു നല്‍കില്ലെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.
ദേശീയപാതയോരത്തെ മദ്യശാലകള്‍ അടച്ചുപൂട്ടണമെന്ന സുപ്രീംകോടതിയുടെ ഡിസംബര്‍ 15 ലെ വിധിയും മാര്‍ച്ച് 31 ലെ വിശദീകരണ ഉത്തരവും അനുസരിക്കുകയല്ലാതെ, നിയമപരമായി നേരിട്ട് സംസ്ഥാനത്തിന് വിജയം നേടാനാകില്ലെന്നാണ് നിയമവൃത്തങ്ങളുടെ വിലയിരുത്തല്‍. വിധി നടപ്പാക്കുന്നതിന് മൂന്ന് മാസത്തെ സാവകാശം വേണമെന്നാണ് തിങ്കളാഴ്ച്ച കേരളം സുപ്രീംകോടതിയില്‍ അപേക്ഷിക്കാനിരിക്കുന്നത്. എന്നാല്‍ മാര്‍ച്ച് 31 എന്ന സമയപരിധിയില്‍ ഇളവ് വേണമെന്ന് നേരത്തെ കണ്‍സ്യൂമര്‍ ഫെഡും ബവ്്റിജസ് കോര്‍പറേഷനും ചീഫ്ജസ്റ്റിസ് ഉള്‍പ്പെട്ട ബെഞ്ചിനോട് അപേക്ഷിച്ചിരുന്നു. ഡിസംബര്‍ മാസത്തിലെ വിധി നടപ്പാക്കാന്‍ മാര്‍ച്ചിലും സാധിച്ചില്ലേ എന്നായിരുന്നു മൂന്നുദിവസം വാദം കേട്ടശേഷം അപേക്ഷ തള്ളി കോടതി ചോദിച്ചത്. അതേ അപേക്ഷ കേരളം വീണ്ടും കോടതിക്ക് മുന്നില്‍വെച്ചാല്‍ അനുകൂല തീരുമാനമുണ്ടാകാനിടയില്ല.
കേസ് അവസാനിപ്പിച്ച സാഹചര്യത്തില്‍ ഭരണഘടനാ ബെഞ്ചിലേക്ക് മാറ്റാനുള്ള സാഹചര്യവുമില്ല. കോടതിയില്‍ തിരിച്ചടി നേരിട്ടാല്‍ പ്രശ്നപരിഹാരത്തിന് സര്‍ക്കാരിനുമുന്നില്‍ രണ്ട് പോംവഴികളാണുള്ളത്. ദേശീയ, സംസ്ഥാന പാതകളെ ഡിനോട്ടിഫൈ ചെയ്യാം. എന്നാല്‍ ദേശീയ പാതാവികസനത്തിനുള്ള കേന്ദ്ര ഫണ്ട് ഇതോടെ നഷ്ടമാകും. ബീയര്‍, വൈന്‍ എന്നിവയെ മദ്യത്തിന്‍റെ പരിധിയില്‍ നിന്ന് മാറ്റുന്നതടക്കം അബ്കാരി നിയമം ഭേദഗതി ചെയ്യാം. ഇത് വലിയ സാമൂഹിക, ഭരണ നിര്‍വഹണ പ്രതിസന്ധിക്ക് വഴിയൊരുക്കും.