ബവ്റിജസ് കോർപറേഷനിലെ വിവാദ ഡെപ്യൂട്ടേഷൻ ഉത്തരവ് സർക്കാർ മരവിപ്പിച്ചു. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് നടപടി. ഒാണത്തിനുള്ള ഉയർന്ന ബോണസ് ലക്ഷ്യമിട്ട് അറ്റൻഡർ മുതൽ വില്ലേജ് ഒാഫീസർമാരെ വരെ കോർപറേഷനിലേക്ക് ഡെപ്യൂട്ടേഷനിൽ നിയമിച്ചു കൊണ്ടുള്ളതായിരുന്നു ഉത്തരവ്.
ബവ്റിജസ് കോർപറേഷനിൽ എങ്ങനെയും കയറിക്കൂടി 80,000 രൂപ ബോണസ് കൈപ്പറ്റാനുള്ള മറ്റ് വകുപ്പിലെ ജീവനക്കാരുടെ ശ്രമം പൊളിഞ്ഞു. ഡെപ്യൂട്ടേഷനിൽ വരുന്നവരുടെ പേരടക്കം കഴിഞ്ഞദിവസം മനോരമ ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിൽ ഒാഫീസ് അറ്റൻഡർ മുതൽ വില്ലേജ് ഒാഫീസർമാർ വരെയുണ്ട്. പോരാത്തതിന് നേരത്തെ ഡെപ്യൂട്ടേഷനിലെത്തി അച്ചടക്കനടപടി നേരിട്ടവരും.
ഒരു സി.പി.എം നേതാവിന്റെ സ്വന്തക്കാരാണ് നാലുപേർ. മദ്യവിൽപനശാലകൾ അടച്ചുപൂട്ടുകയും ഉള്ളവർക്ക് പോലും ജോലി നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ മറ്റുവകുപ്പുകളിൽ നിന്നുള്ളവരെ നുഴഞ്ഞുകയാറാൻ അനുവദിക്കുന്നതിനെതിരെ തൊഴിലാളി യൂണിയനുകൾ ശക്തമായ എതിർപ്പുയർത്തിയിരുന്നു. ഇതോടെയാണ് ഉത്തരവ് മരവിപ്പിച്ചത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജീവനക്കാരെ ഇങ്ങോട്ടേക്ക് അയയ്ക്കണ്ടന്ന് കാണിച്ച് ഡെപ്യൂട്ടേഷൻ കിട്ടിയവരുടെ മാതൃവകുപ്പുകളിലേക്ക് എംഡി കത്തയച്ചിട്ടുണ്ട്.
അതേസമയം ഡെപ്യൂട്ടേഷന്‍കാരെ സഹായിക്കാൻ വേണ്ടി ഒഴിവുകൾ പോലും റിപ്പോർട്ട് ചെയ്യുന്നില്ലെന്ന് ബവ്കോ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ ആരോപിച്ചു. ഡെപ്യൂട്ടേഷന് ഇനിയും നീക്കമുണ്ടായാൽ ബവ്കോയ്ക്ക് മുന്നിൽ സമരമിരിക്കുമെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
Advertisement