ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ പതിനേഴുകാരന്റെ വീട്ടിലെത്തിയ ഇരുപത്തൊന്നുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രായപൂർത്തിയാകാത്ത മകനെ യുവതി പീഡിപ്പിച്ചതായി മാതാവിന്റെ പരാതിയെത്തുടർന്നാണ് എറണാകുളം സ്വദേശിനിയെ പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. ആൺകുട്ടിയുടെ വീട്ടിലെത്തി മുറിയിൽ കയറി വാതിലടച്ച യുവതിയെ രാമപുരം പൊലീസ് വാതിൽ തകർത്ത് അകത്തു കയറി അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെയ്സ്ബുക് വഴി പരിചയപ്പെട്ട ഇരുവരും പ്രണയത്തിലായി. എറണാകുളത്തു ബ്യൂട്ടീഷ്യനായി ജോലിനോക്കുകയാണു പെൺകുട്ടി. കഴിഞ്ഞയാഴ്ച രാമപുരത്തുതന്നെയുള്ള ആൺകുട്ടിയുടെ സുഹൃത്തിന്റെ വീട്ടിൽ രണ്ടു ദിവസം ഇരുവരും താമസിച്ചിരുന്നു. അന്നു വീട്ടുകാർ ഇടപെട്ടു പെൺകുട്ടിയെ സ്വന്തം വീട്ടിലെത്തിച്ചിരുന്നു. ഇന്നലെ ആൺകുട്ടിയുടെ വീട്ടിലെത്തിയ പെൺകുട്ടി മുറിയിൽ കയറി വാതിലടച്ചു. വീട്ടുകാരും നാട്ടുകാരും ശ്രമിച്ചിട്ടും വാതിൽ തുറക്കാത്തതിനെത്തുടർന്നു മാതാവ് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് എത്തി ഇരുവരെയും സ്‌റ്റേഷനിലേക്കു കൂട്ടിക്കൊണ്ടുപോയി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കി. വീട്ടിലേക്കു പോകാൻ വിസമ്മതിച്ച ആൺകുട്ടിയെ ജുവനൈൽ ഹോമിലേക്കയച്ചു. സിഐ എൻ.ബാബുക്കുട്ടൻ, എസ്ഐ കെ.കെ.ലാലു എന്നിവരുടെ നേതൃത്വത്തിലാണു പ്രതിയെ അറസ്റ്റ് ചെയ്തത്.