സ്വർണത്തിന്റെ വാങ്ങൽനികുതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരികൾ സെക്രട്ടേറിയറ്റിനുമുന്നിൽ അനിശ്ചിതകാല സമരം തുടങ്ങി. ബുധനാഴ്ച സംസ്ഥാനവ്യാപകമായി കടയടച്ച് സമരം നടത്തും.
കേരള ജ്വല്ലേഴ്സ് അസോസിയേഷൻ കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം തുടങ്ങിയിരിക്കുന്നത്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ചുമത്തിയ അഞ്ചുശതമാനം വാങ്ങൽ നികുതി പിൻവലിക്കണമെന്നാണ് ആവശ്യം. ഉപഭോക്താവിൽ നിന്ന് പഴയ സ്വർണം തിരികെ വാങ്ങുന്നതിന് ഈടാക്കുന്ന നികുതിയാണിത്. അഞ്ചുശതമാനം വാങ്ങൽ നികുതിക്കുപുറമെ രണ്ടുവർഷത്തെ കുടിശികയുള്ളവർക്ക് 10 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. 2600 കോടിയോളം രൂപയാണ് സംസ്ഥാനത്തെ സ്വർണവ്യാപാര മേഖലയിൽ നിന്ന് വാങ്ങൽ നികുതിയിനത്തിൽ പിരിഞ്ഞുകിട്ടാനുള്ളത്.
വാങ്ങൽനികുതി ചുമത്തിയത് പിഴവാണെന്ന് അന്ന് ധനമന്ത്രിയായിരുന്ന കെ.എം.മാണി നിയമസഭയിൽ സമ്മതിച്ചിട്ടും ഇപ്പോഴത്തെ സർക്കാർ അത് പിൻവലിക്കുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. ബുധനാഴ്ച സംസ്ഥാനവ്യാപകമായി കടയടച്ച് സമരം നടത്തുന്നതിനാണ് വ്യാപാരികളുടെ തീരുമാനം.