മുൻ മന്ത്രി എ.കെ.ശശീന്ദ്രന്റെ പേരിൽ വന്ന അശ്ലീലച്ചുവയുള്ള സംഭാഷണം അന്വേഷിക്കുന്ന പ്രത്യേക സംഘം, ഇതിൽ ഉൾപ്പെട്ട ഇലക്ട്രോണിക് ഉപകരണങ്ങൾ ഹാജരാക്കാൻ ബന്ധപ്പെട്ട ചാനലിനു നോട്ടിസ് നൽകും. മന്ത്രിയെ പെൺകെണിയിൽ പെടുത്താൻ ഉപയോഗിച്ച മൊബൈൽ ഫോൺ, സിംകാർഡ്, ഇത് എഡിറ്റ് ചെയ്ത ഉപകരണം, സംപ്രേഷണം ചെയ്ത വാർത്തയുടെ ദൃശ്യങ്ങൾ അടങ്ങിയ സിഡി തുടങ്ങിയവ ഹാജരാക്കാൻ ആവശ്യപ്പെടുമെന്നു പൊലീസ് അറിയിച്ചു. ക്രൈംബ്രാഞ്ച് ഐജി ദിനേന്ദ്ര കശ്യപിന്റെ നേതൃത്തിൽ അന്വേഷണ സംഘം യോഗം ചേർന്ന് അന്വേഷണത്തിന്റെ തുടർ നടപടികൾ ചർച്ച ചെയ്തു.
അതിനിടെ, ഫോണ്‍വിളി വിവാദത്തില്‍ കേസെടുത്തിരിക്കുന്നവരെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യും. ചാനല്‍ മേധാവിയടക്കമുള്ള ഒന്‍പത് പേരേയാകും െഎജി: ദിനേന്ദ്ര കശ്യപിന്‍റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യുക. ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാന്‍ ഇവർക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുന്ന നടപടി അന്വേഷണ സംഘം ആരംഭിച്ചിട്ടുണ്ട്.
കേസിലെ ഒരു പരാതിക്കാരനായ മുജീബ് റഹ്മാന്റെ മൊഴി രേഖപ്പെടുത്തി. മറ്റൊരു പരാതിക്കാരി ശ്രീജ തുളസിയുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. അതിനിടെ, പ്രതികൾ ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി പൊലീസ് പറഞ്ഞു. ചാനലിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫിസർ അടക്കം ഒൻപതു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പു ചുമത്തിയാണു കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്.
അതിനിടെ, ഇതേ വിഷയം അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന്റെ അന്വേഷണ വിഷയങ്ങൾ തീരുമാനിച്ചു സർക്കാർ വിജ്ഞാപനമിറക്കി. എ.കെ.ശശീന്ദ്രനെ ഫോൺ വിളിയിൽ കുരുക്കിയ സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ റിട്ട. ജില്ലാ ജഡ്ജി പി.എസ്.ആന്റണിയെയാണു കമ്മിഷനായി സർക്കാർ നിയോഗിച്ചിട്ടുളളത്.
അന്വേഷണ വിഷയങ്ങളിൽ അഞ്ചു കാര്യങ്ങളാണ് ഉൾപ്പെടുന്നത്. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കുക, ഏതു സാഹചര്യത്തിൽ ഇത്തരമൊരു സംഭവമുണ്ടായി, ദുരുദ്ദേശപരമായി ആരെല്ലാം പിന്നിൽ പ്രവർത്തിക്കുകയും ഫോൺ സംഭാഷണം എഡിറ്റ് ചെയ്തു സംപ്രേഷണം ചെയ്യുകയും ചെയ്തു, സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെങ്കിൽ സ്വീകരിക്കേണ്ട നിയമ നടപടികൾ ശുപാർശ ചെയ്യുക, ഇതുകൂടാതെ സംഭവുമായി ബന്ധപ്പെട്ട കമ്മിഷന്റെ ശ്രദ്ധയിൽപ്പെടുന്ന കാര്യങ്ങളും അന്വേഷിക്കാനാണു വിജ്ഞാപനമിറക്കിയത്. മൂന്നുമാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാനാണു നിർദേശം.