എറണാകുളം–രാമേശ്വരം സ്പെഷൽ (06035) ട്രെയിനിന്റെ കന്നി സർവീസിനു യാത്രക്കാരുടെ മികച്ച പ്രതികരണം. സ്ലീപ്പർ കോച്ചുകളിൽ 936 സീറ്റുകളിൽ 776 സീറ്റുകളും ആദ്യ ട്രിപ്പിൽ തന്നെ വിറ്റു പോയി. 663 ടിക്കറ്റുകൾ രാമേശ്വരത്തേക്കു ബുക്ക് ചെയ്യപ്പെട്ടപ്പോൾ ബാക്കി ടിക്കറ്റുകൾ പഴനിയിലേക്കു മധുരയിലേക്കുമായിരുന്നു.
പളനി, മധുര, രാമേശ്വരം എന്നീ മൂന്നു ക്ഷേത്ര നഗരങ്ങളെ ബന്ധിപ്പിച്ച് കേരളത്തിൽ നിന്നുള്ള ആദ്യ ട്രെയിനാണിത്. ട്രെയിൻ പ്രതിദിനമാക്കണമെന്നാണു യാത്രക്കാരുടെ പ്രധാന ആവശ്യം. ഇപ്പോൾ ഞായറാഴ്ചകളിൽ വൈകിട്ട് നാലിന് പുറപ്പെട്ടു തിങ്കൾ രാവിലെ നാലിന് രാമേശ്വരത്ത് എത്തുന്ന തരത്തിലാണ് സമയക്രമം. എന്നാൽ രാത്രി ഏഴരയ്ക്കു പുറപ്പെടുന്ന തരത്തിൽ സമയം പുനഃക്രമീകരിക്കണമെന്നു രാമേശ്വരത്തു സീഫുഡ് പ്രോസസിങ് കമ്പനിയിൽ ജോലി ചെയ്യുന്ന ഷിബിൻദാസ് പറഞ്ഞു. പുലർച്ചെ നാലിന് രാമേശ്വരത്ത് എത്തുന്നത് ഹോട്ടലുകൾ കണ്ടെത്താൻ തീർഥാടകർക്കും ബുദ്ധിമുട്ടാണ്ടാക്കുമെന്നു പറയുന്നു. രാമേശ്വരം യാത്രക്കാരെ ഏറ്റവും ആകർഷിക്കുന്ന പാമ്പൻ പാലത്തിനു മുകളിലൂടെയുള്ള യാത്ര ആസ്വദിക്കാൻ ഇരുട്ടായതിനാൽ ഇപ്പോഴത്തെ സമയക്രമത്തിൽ സാധ്യമല്ല. രാവിലെ ആറിനു ശേഷം ട്രെയിൻ രാമേശ്വരത്ത് എത്തുന്ന തരത്തിൽ സമയം ക്രമീകരിക്കണമെന്നാണ് ആവശ്യം.
കൊച്ചിയിൽ നിന്നു രാമേശ്വരത്തേക്കു നേരിട്ടു ട്രെയിൻ സർവീസ് വേണമെന്ന ദീർഘകാല ആവശ്യം യാഥാർഥ്യമായ സന്തോഷത്തിലായിരുന്നു യാത്രക്കാരിലേറെയും. പുണ്യസ്ഥലങ്ങൾ ഒരു യാത്രയിൽ കണ്ടു തീർക്കാനായി ട്രെയിൻ പ്രതിദിനമാക്കണമെന്നു തൃക്കാക്കരയിൽ നിന്നുള്ള രമേശും ലക്ഷ്മിയും പറഞ്ഞു. മീറ്റർഗേജ് കാലത്തു പാലക്കാട് ഇറങ്ങി പാസഞ്ചറിൽ രാമനാഥപുരത്തേക്കു യാത്രചെയ്ത ഓർമ്മയുമായാണു ഫക്രുദ്ദീനും ഹനീഫയും യാത്രയ്ക്കായി എത്തിയത്. മീറ്റർഗേജ് പാത ഇല്ലാതായപ്പോൾ ബസുകൾ മാറിക്കയറി കുടുംബവുമായുള്ള യാത്ര ഇവരെ ഏറെ ബുദ്ധിമുട്ടിച്ചിരുന്നു. ട്രെയിൻ ലഭിച്ചതിൽ സന്തോഷമുണ്ടെന്നു പള്ളുരുത്തി സ്വദേശി ശാന്തൻ പറഞ്ഞു. ഏറെക്കാലമായി പറഞ്ഞു കേൾക്കുന്നതല്ലാതെ ട്രെയിൻ ലഭിക്കുമെന്നു പ്രതീക്ഷിച്ചിരുന്നില്ലെന്നാണു ശാന്തൻ പറയുന്നത്.
ഏർവാഡി ദർഗ സന്ദർശിക്കാൻ പോകുന്ന ഏറെപ്പേരും ട്രെയിനിലുണ്ടായിരുന്നു. 558 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ 12 മണിക്കൂറാണു ട്രെയിൻ ഇപ്പോൾ എടുക്കുന്നത്. വേഗം കൂട്ടിയാൽ കൊച്ചിയിൽ നിന്നു വൈകി പുറപ്പെട്ടാലും രാവിലെ ഏഴു മണിയോടെ ട്രെയിൻ രാമേശ്വരത്ത് എത്തും. മധുരയിൽ ഇപ്പോൾ അർധരാത്രി 12.30നാണ് ട്രെയിൻ എത്തുന്നത്. ഇത് നാലു മണിയാക്കി മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ അതിനുള്ള നടപടി കൈക്കൊള്ളേണ്ടതു റെയിൽവേയാണ്. സ്പെഷൽ ട്രെയിനിനു തത്കാൽ നിരക്ക് ഈടാക്കുന്നതിലും യാത്രക്കാർക്കു പ്രതിഷേധമുണ്ട്.
ഇന്നലെ എറണാകുളം, തൃശൂർ, പാലക്കാട് എന്നിവടങ്ങിളിൽനിന്നു ടിക്കറ്റ് ബുക്ക് ചെയ്തവരിൽ നിന്നു ഒരേ നിരക്ക് ഈടാക്കിയതായും പരാതിയുണ്ട്. മടക്ക ട്രെയിൻ (06036) തിങ്കളാഴ്ചകളിൽ രാത്രി 10ന് പുറപ്പെട്ടു പിറ്റേ ദിവസം 10.15ന് എറണാകുളത്ത് എത്തും. സ്റ്റോപ്പുകൾ: ആലുവ, തൃശൂർ, പാലക്കാട് ജംക്‌ഷൻ, പാലക്കാട് ടൗൺ, പൊള്ളാച്ചി, ഉദുമൽപേട്ട്, പളനി, ഡിണ്ടിഗൽ, മധുര, മാനാമധുര, രാമനാഥപുരം.