മൂന്നാര്‍ കൊട്ടക്കമ്പൂരില്‍ 13 പട്ടികജാതി കര്‍ഷകര്‍ക്ക് അനുവദിച്ച 52 ഏക്കര്‍ ഭൂമി സിപിഎം നേതാവും കുടുംബാംഗങ്ങളും ചേര്‍ന്ന് തട്ടിയെടുത്തു. 1999ല്‍ കര്‍ഷകര്‍ക്ക് പട്ടയം നല്‍കിയതുമുതല്‍ തുടങ്ങിയ തട്ടിപ്പ് പൂര്‍ത്തിയായത് 2004ല്‍ ഭൂമി അപ്പാടെ ഒരേദിവസം ൈകമാറ്റം ചെയ്തപ്പോഴാണ്. ജോയ്സ് ജോര്‍ജ് എംപിക്കെതിരേ ഉയര്‍ന്ന ആരോപണത്തിന് സമാനമാണ് ഇതും. മനോരമ ന്യൂസ് അന്വേഷണം 'കയ്യൂക്കില്‍ കയ്യേറ്റം' തുടരുന്നു
1999ല്‍ പട്ടികജാതിക്കാരായ കര്‍ഷകര്‍ക്ക് കൊട്ടക്കമ്പൂരില്‍ നാലേക്കര്‍ വീതം ഭൂമിക്ക് സര്‍ക്കാര്‍ പട്ടയം അനുവദിച്ചിരുന്നു. ഇതില്‍ 13 പേരുടെ 52 ഏക്കര്‍ ഭൂമിയാണ് സിപിഎം നേതാവായ ജോണ്‍ ജേക്കബും കുടുംബാംഗങ്ങളും സ്വന്തമാക്കിയത്. ജോണ്‍ ജേക്കബ് എംഡിയായ റോയല്‍ അഗ്രികല്‍ച്ചറല്‍ കമ്പനിയുടെ പേരിലായിരുന്നു ഭൂമി ഇടപാട്. 2004 ജൂലൈ മാസത്തിലായിരുന്നു റജിസ്‌ട്രേഷന്‍ നടപടികള്‍. കൊട്ടക്കമ്പൂരിലെ ഭൂമിയുടെ പവര്‍ ഓഫ് അറ്റോര്‍ണി റജിസ്‌ട്രേഷന്‍ എറണാകുളം ജില്ലയിലെ കുറുപ്പംപടി സബ് റജിസ്ട്രാര്‍ ഓഫിസിലാണ് നടന്നത്.
ഇതിനായി സ്ഥലത്തിന്റെ ഉടമകളായ പതിമൂന്ന് പേരെ തലേദിവസം തന്നെ പെരുമ്പാവൂരിലെ ലോഡ്ജിലെത്തിച്ചു. ഒരേ ദിവസം മിനിറ്റുകള്‍ ഇടവിട്ട് പട്ടയത്തിന്റെ പവര്‍ ഓഫ് അറ്റോര്‍ണി സിപിഎം നേതാവിന്റെ ബെനാമികളുടെ പേരിലേക്ക് മാറ്റി. രണ്ട് ദിവസത്തിനു ശേഷം ദേവികുളം റജിസ്ട്രാര്‍ ഓഫിസില്‍ വച്ച് ഇതേ ഏജന്റുമാര്‍ ഭൂമി ജോണ്‍ ജേക്കബിന്റെയും ഭാര്യയുടെയും പേരിലേക്ക്്് തീറെഴുതി നല്‍കി.
റവന്യൂ രേഖകള്‍ പ്രകാരം അന്ന്് ജനിക്കാത്തവര്‍ക്ക് പോലും പട്ടയം അനുവദിച്ചതായി കാണാം. മന്ത്രി എം.എം.മണിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവിന് വേണ്ട ഒത്താശ ചെയ്തത് സിപിഎം നേതാക്കളാണെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം പ്രഖ്യാപിച്ചെങ്കിലും അട്ടിമറിക്കപ്പെട്ടു. സമാനമായാണ് ഇടുക്കി എം.പി. ജോയ്‌സ് ജോര്‍ജ് കൊട്ടക്കമ്പൂരില്‍ ഭൂമി സമ്പാദിച്ചതെന്നും ആരോപണമുണ്ട്. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും കേസും തുടരുകയാണ്.