നളിനി നെറ്റോയെ പുതിയ ചീഫ് സെക്രട്ടറിയായി നിയമിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സുബ്രതോ ബിശ്വാസാണ് പുതിയ ആഭ്യന്തര വകുപ്പ് സെക്രട്ടറി . പ്രധാനപ്പെട്ട വകുപ്പുകളിലെ സെക്രട്ടറിമാരെ മാറ്റി നിയമിച്ചു കൊണ്ട് ഐ.എ.എസ് തലപ്പത്ത് കാര്യമായ അഴിച്ചു പണിക്കും മന്ത്രിസഭ തീരുമാനമെടുത്തു.
ആഭ്യന്തരവകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിരുന്ന നളിനി നെറ്റോ ആണ് പുതിയ ചീഫ് സെക്രട്ടറി. 1981 ബാച്ച് ഉദ്യോഗസ്ഥയായ നളിനി നെറ്റോക്ക് ഒാഗസ്റ്റ് മാസംവരെയാണ് സർവീസുള്ളത്. തിരുവനന്തപുരം ജില്ലാകലക്ടർ മുതൽ സംസ്ഥാനത്തെ ആദ്യവനിതാ ചീഫ് ഇലക്ട്രൽ ഒാഫീസർ എന്ന പദവിവരെ അവർ വഹിച്ചിട്ടുണ്ട്. ഐ.എ.എസ് ഉദ്യോഗസ്ഥർപലരും വിജിലൻസ് അന്വേഷണം നേരിടുകയും ഇതെതുടർന്ന് മുതിർന്ന ഉദ്യോഗസ്ഥർക്ക് സർക്കാരുമായും വിജിലൻസ് ഡയറക്ടറുമായും ഉള്ള ബന്ധം ഉലയുകയും ചെയ്ത സാഹചര്യത്തിലാണ് നളിനിനെറ്റോ ചീഫ് സെക്രട്ടറിയാകുന്നത്.
സുബ്രതോ ബിശ്വാസിന് ആഭ്യന്തര വകുപ്പിന്റെയും ഡോ.ആശ തോമസിന് പൊതുമരാമത്ത് വകുപ്പിന്റെയുംചുമതല നൽകാനും മന്ത്രിസഭ തീരുമാനിച്ചു. സത്യജിത്ത് രാജന് പൊതുഭരണ വകുപ്പിന്റെ അധിക ചുമതല നൽകും. ഷീലാ തോമസ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.വി.എസ്.സെന്തിലാണ് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽസെക്രട്ടറി. ജെയിംസ് വർഗ്ഗീസിന് പരിസ്ഥിതി വകുപ്പിന്റെ അധിക ചുമതല നൽകി. ഹരിത വി കുമാർ പഞ്ചായത്ത് ഡയറക്ടറാകും. ബാലകിരണിന് ടൂറിസം ഡയറക്ടറുടെ പൂർണ്ണ ചുമതല നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിനും അഡിഷണൽ ചീഫ് സെക്രട്ടറി ഷീലാതോമസിനും മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി.