ലാവ്‌ലിൻ ഇടപാടിന്റെ പല ഘട്ടങ്ങളിലും ഗൂഢാലോചന നടന്നതിനു തെളിവുണ്ടെന്നു സിബിഐ ഹൈക്കോടതിയിൽ വാദിച്ചു. കേസിലെ പ്രതികൾക്കു ഗൂഢാലോചനയിൽ പങ്കുമുണ്ട്. പ്രതികളിൽ ആരൊക്കെ എന്തൊക്കെ പങ്കുവഹിച്ചു എന്നറിയാൻ വിചാരണ അനിവാര്യമാണെന്നു സിബിഐക്കു വേണ്ടി അഡീഷനൽ സോളിസിറ്റർ ജനറൽ ബോധിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ പ്രതികളെ വിചാരണ പോലും നടത്താതെ കുറ്റവിമുക്തരാക്കിയ സിബിഐ പ്രത്യേക കോടതി വിധി വസ്തുതകൾ ശരിയായി വിലയിരുത്താതെയാണ്. വിധി നിലനിൽക്കില്ലെന്നും സിബിഐ വാദിച്ചു.
ലാവ്‌ലിൻ ഗൂഢാലോചനയിൽ മുഖ്യമന്ത്രി പിണറായി വിജയനു പങ്കുണ്ടെന്ന ആരോപണം തെളിയിക്കാനുള്ള വസ്തുതകൾ സിബിഐയുടെ കുറ്റപത്രത്തിൽ ഇല്ലെന്നു പിണറായിക്കു വേണ്ടി സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാൽവേ കഴിഞ്ഞ ദിവസം വാദമുന്നയിച്ചിരുന്നു. ഇടപാടിൽ ആരും അനർഹമായ നേട്ടമുണ്ടാക്കാത്ത നിലയ്ക്കു ക്രമക്കേടില്ല, അതിനാൽ അഴിമതി നിരോധന നിയമം ബാധകമാവില്ല, പിണറായി വിജയൻ ഏതെങ്കിലും തരത്തിൽ സാമ്പത്തിക നേട്ടമുണ്ടാക്കിയതായി ആരോപണമില്ലെന്നും അഭിഭാഷകൻ വാദമുന്നയിച്ചു.
കോടതിയിൽ മറ്റു പ്രതികൾക്കു വേണ്ടി വാദം തുടങ്ങി. പിണറായി വിജയൻ ഉൾപ്പെടെ പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയാണു കോടതി പരിഗണിക്കുന്നത്. കേസ് ഇന്നും തുടരും.