മൂന്നാർ കൈയേറ്റത്തിന്റെ പേരിൽ സി.പി.എമ്മിനെ പരോക്ഷമായി വിമർശിച്ച് സി.പി.ഐ മുഖപത്രം. ഭൂമാഫിയക്കും റിസോർട്ട് ലോബിക്കും ഇടതുപക്ഷമെന്ന് സ്വയംപ്രഖ്യാപിക്കുന്ന ചിലർ ചൂട്ടുവെട്ടം തെളിയിക്കുന്നുവെന്നാണ് വിമർശനം. റവന്യൂമന്ത്രിയെ വിമർശിച്ച നേതാവിന് ബുദ്ധിഭ്രമമാണെന്നും ജനയുഗം തുറന്നടിക്കുന്നു. മനോരമ ന്യൂസ് പുറത്തുവിട്ട വാര്‍ത്തകളുടെ തുടര്‍ച്ചയായാണ് ജനയുഗത്തിന്റെ വിമര്‍ശനം.
മൂന്നാറിൽ മനോരമ ന്യൂസ് നടത്തിയ അന്വേഷണത്തിലൂടെ ഉയർന്നുവന്ന പ്രശ്നങ്ങളാണ് ജനയുഗത്തിലെ വാതിൽപ്പഴുതിലൂടെ എന്ന പംക്തിയിൽ പരാമർശിക്കുന്നത്. മൂന്നാറിൽ സർക്കാർ ഭൂമി കൈയറി ബഹുനിലമന്ദിരങ്ങളും ആഡംബര റിസോർട്ടുകളും പണിത് ഒരുകൂട്ടർ തങ്ങൾ ഭൂരഹിതരും ഭവനരഹിതരുമെന്ന് അവകാശപ്പെടുന്നു. ഇതേക്കുറിച്ച് അന്വേഷിക്കാനെത്തുന്ന ഉദ്യോഗസ്ഥരെ വാടകക്രമിനലുകളെ ഇറക്കി ആക്രമിക്കുകയാണ്. ഉദ്യോഗസ്ഥനെ സ്ഥലംമാറ്റണമെന്ന് ആവശ്യപ്പെട്ടു നടക്കുന്ന സമരാഭാസത്തിന് ജനപ്രതിനിധി തന്നെ നേതൃത്വം നൽകുന്നു. ഇതൊന്നും ഇടതുകുപ്പായമണിഞ്ഞവർക്ക് ഭൂഷണമല്ല. ആ കുപ്പായം അവർക്കു ചേരുന്നതുമല്ല. കൈയേറ്റക്കാരെ മുഖംനോക്കാതെ ഒഴിപ്പിക്കുമെന്ന റവന്യൂമന്ത്രിയുടെ നിലപാടിനെ ബുദ്ധിമോശമെന്ന് പറയുന്ന നേതാവിന് ബുദ്ധിഭ്രമമാണ്. ആ സ്വരം മാഫിയകളിൽ നിന്ന് കടമെടുത്തതാണെന്നു പറയേണ്ടിവരുമെന്നും ലേഖനം പറയുന്നു. എസ്.രാജേന്ദ്രൻ എം.എൽ.എ ഉൾപ്പെെടയുള്ള സി.പി.എം നേതാക്കളുടെ ഭൂമികൈയേറ്റം മനോരമന്യൂസ് പുറത്തുകൊണ്ടുവന്നിരുന്നു. ദേവികുളം സബ്കലക്ടർക്കെതിരായ സി.പി.എം നീക്കങ്ങളും വാർത്തയാകുന്ന പശ്ചാത്തലത്തിലാണ് ജനയുഗത്തിലൂടെ സി.പി.ഐ നിലപാട് കടുപ്പിച്ചിരിക്കുന്നത്.