മൂന്നാര്‍ കയ്യേറ്റമൊഴിപ്പിക്കലില്‍ ഏറ്റുമുട്ടി എസ്.രാജേന്ദ്രന്‍ എം.എല്‍.എയും മൂന്നാര്‍ ദൗത്യസംഘം തലവനായിരുന്ന സുരേഷ്കുമാർ ഐ.എ.എസും. മനോരമ ന്യൂസ് കൗണ്ടര്‍ പോയന്റിലാണ് ഇരുവരും പരസ്പരം വെല്ലുവിളിച്ചത്.
സര്‍ക്കാര്‍ ഭുമി കയ്യേറി പാര്‍ട്ടി ഗ്രാമം നിര്‍മ്മിച്ച സി.പിഎമ്മിന്റെ നടപടിക്കെതിരെയുള്ള മനോരമ ന്യൂസ് വാര്‍ത്ത കൗണ്ടര്‍ പോയന്റില്‍ ചര്‍ച്ചയായപ്പോഴായിരുന്നു. രാജേന്ദ്രന്‍ എം.എല്‍.എയും സുരേഷ്കുമാറും ഏറ്റുമുട്ടിയത്. എല്‍.ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് മാത്രം ഉയര്‍ന്നുവരുന്ന ഒന്നാണ് മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍. മുന്‍ സര്‍ക്കാരിന്റെ കാലത്തും ഉദ്യോഗസ്ഥര്‍ പണംവാങ്ങി കയ്യേറ്റം ഒഴിപ്പിച്ചിട്ടുണ്ട്.
പ്രാദേശിക വികാരം കണക്കിലെടുക്കാതെയുള്ള കയ്യേറ്റം ഒഴിപ്പിക്കലിനെതിരെ താന്‍ ഇനിയും പ്രതികരിക്കുമെന്ന് രാജേന്ദ്രന്‍ പറഞ്ഞു. എംഎല്‍എയ്ക്ക് മൂന്നാറില്‍ കയ്യേറ്റമുണ്ടെന്നും റിസോര്‍ട്ട് മാഫിയക്കുവേണ്ടി ശുപാര്‍ശനടത്തിയെന്നുമുള്ള സുരേഷ് കുമാറിന്റെ ഗുരതര ആരോപണത്തിലാണ് രാജേന്ദ്രന്‍ പ്രകോപിതനായത്.
സ്വന്തം നാടിനോട് സ്നേഹമില്ലാത്ത ജനപ്രതിനിധിയുടെ നിലപാട് അത്ഭുതപ്പെടുത്തുന്നുവെന്ന് നിയമസഭാ പരിസ്ഥിതി സമിതി അംഗമായ അനില്‍ അക്കരയും പ്രതികരിച്ചു. കയ്യേറ്റം ഉദ്യോഗസ്ഥ സൃ·ഷ്ടിയാണെന്ന നിലപാടില്‍ ചര്‍ചയില്‍ ഉടനീളം രാജേന്ദ്രന്‍ ഉറച്ചുനിന്നു