ഡീഗോഗാർഷ്യയിൽ തടവിലായ മൽസ്യത്തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചു. ഇന്നുച്ചയ്ക്ക് 12.45 നായിരുന്നു മോചനം. രണ്ടുബോട്ടുകളും വലയും അനുബന്ധഉപകരങ്ങളും വിട്ടുനൽകി. 18 മലയാളികൾ ഉൾപ്പടെ 32 പേരടങ്ങുന്ന സംഘം വ്യാഴാഴ്ച കൊച്ചിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു.
സമുദ്രാതിർത്തി ലംഘിച്ചതിനുള്ള പിഴത്തുകയായ നാലുലക്ഷത്തി എൺപതിനായിരം രൂപ ബോട്ടുടമ ജൂഡി ആൽബെർട്ടിന്റെ ബന്ധുക്കൾ ഈമാസം 19 ന് കെട്ടിവെച്ചെങ്കിലും നടപടിക്രമങ്ങളിലെ കാലതാമസം കാരണമാണ് മോചനം വൈകിയത്. ഇന്ത്യൻ സമുദ്രാതിർത്തി കടക്കുംവരെ അമേരിക്കൻ നാവികസേന ഇവരെ അനുഗമിക്കും. നാവികസേന പിടിച്ചെടുത്ത രണ്ടുബോട്ടുകളും വലയും മറ്റ്ഉപകരണങ്ങളും വിട്ടുനൽകി.
ബോട്ടിലുണ്ടായിരുന്ന 9.5 ടൺ മീൻ സൈന്യം നേരത്തെ കടലിൽ ഉപേക്ഷിച്ചിരുന്നു. ഇതിന് പതിനാറുലക്ഷത്തിലേറെ രൂപ വിലമതിക്കും. ഈമാസം ഒന്നിനാണ് ഇന്ത്യൻ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ അകലെ 18 മലയാളികൾ ഉൾപ്പടെ 32 പേർ അമേരിക്കൻ നാവികസേനയുടെ പിടിയിലായത്. കടൽശാന്തമാണെങ്കിൽ ഏഴാംദിവസം കൊച്ചി തീരത്ത് ഇവരെത്തുമെന്ന് പ്രതീക്ഷിക്കുന്നു.