ശമ്പളക്കുടിശ്ശിക കിട്ടാത്തതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹവുമായി സെക്രട്ടേറിയറ്റിന് മുന്നില്‍ പ്രതിഷേധം. കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ജഗദീഷിന്റെ മൃതദേഹവുമായിട്ടാണ് ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധിച്ചത്. ആരോഗ്യവകുപ്പില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ജഗദീഷിന് 11 മാസത്തെ ശമ്പള കുടിശ്ശിക കിട്ടാനുണ്ടായിരുന്നു.
ഇന്നലെ വൈകിട്ടാണ് തൃക്കരിപ്പൂർ സ്വദേശി ജഗദീഷിനെ തമ്പാനൂരിലെ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.ശമ്പള കുടിശ്ശികയ്ക്കായി കയറിയിറങ്ങി മടുത്തതിനാൽ ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്ന കുറിപ്പും മൃതദേഹത്തിനു സമീപത്തു നിന്നും ലഭിച്ചു.തുടർന്നാണ് ബന്ധുക്കളും ശമ്പള കുടിശ്ശികയുള്ള സുഹൃത്തുക്കളും മൃതദേഹവുമായി സെക്രട്ടേറിയറ്റിനു മുമ്പിൽ പ്രതിഷേധിച്ചത്.2011 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ നിയമിച്ചവരെ കഴിഞ്ഞ വര്‍ഷം ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടിരുന്നു. കുടിശ്ശിക തുക ജനുവരിയില്‍ നല്കണമെന്ന ഹൈക്കോടതി ഉത്തരവുമായി ജഗദീഷും സുഹൃത്തുക്കളും നിരവധി തവണ സെക്രട്ടേറിയറ്റില്‍ കയറി ഇറങ്ങിയിരുന്നതായി സഹപ്രവര്‍ത്തകര്‍ പറഞ്ഞു.
നടപടി കൈക്കൊള്ളാമെന്ന് ആരോഗ്യ മന്ത്രിയുടെ ഒാഫീസിൽ നിന്ന് ഉറപ്പു നല്കിയതിനേത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.