കാസർകോട് മദ്രസാ അധ്യാപകനെ താമസ സ്ഥലത്തിട്ട് വെട്ടിക്കൊന്ന കേസിൽ ക്രൈം ബ്രാഞ്ച് എസ്.പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം തുടങ്ങി. റിയാസ് കൊല്ലപ്പെട്ട ചൂരിയിലെ പള്ളിയിലെത്തി തെളിവെടുപ്പ് പൂർത്തിയാക്കിയതിന് ശേഷമാണ് അന്വേഷണം തുടങ്ങിയത്.
ശക്തമായ സമ്മർദത്തെ തുടർന്ന് കഴിഞ്ഞ രാത്രിയാണ് കേസ് പ്രത്യേക സംഘത്തിന് കൈമാറി സർക്കാർ ഉത്തരവിറക്കിയത്. തൊട്ടുപിന്നാലെ സംഘം കാസർകോട് എത്തി പ്രാഥമിക നടപടികൾ പൂർത്തിയാക്കി. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്.പി എ.ശ്രീനിവാസിന്റെ നേതൃത്വത്തിൽ എ.ആർ ക്യാമ്പിൽ യോഗം ചേർന്നതിന് ശേഷമാണ് അന്വേഷണ സംഘം റിയാസ് കൊല്ലപ്പെട്ട പള്ളിയിലെത്തിയത്. റിയാസ് കിടന്നിരുന്ന മുറിയും പരിസരങ്ങളും വിശദമായി പരിശോധിച്ചു.തുടർന്ന് റിയാസിന്റെ കൂടെയുണ്ടായിരുന്ന ഇമാം അബ്ദുൾ അസീസിൽ നിന്നും പള്ളി ഭാരവാഹികളിൽ നിന്നും മൊഴിയെടുത്തു.കൊലപാതക കാരണം ഇതുവരെ വ്യക്തമായിട്ടില്ല. എങ്കിലും ആസൂത്രിത കൊലയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. റിയാസിനോടുള്ള വൈരാഗ്യമോ കൊലയിലേക്ക് എത്തിച്ചതെന്ന് സംഘം പരിശോധിക്കുന്നുണ്ട്. തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഇമാമിന് നേരെ ആക്രമണം ഉണ്ടാവാത്തത് കണക്കിലെടുത്താണിത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.. പള്ളിയുടെ സമീപത്തെ ടവറുകളിൽ നിന്നും സമീപ ദിവസങ്ങളിൽ ഉണ്ടായ മൊബൈൽ ഫോൺ വിളികളുെടയും വിവിധയിടങ്ങളിലെ സിസി ടിവി ക്യാമറകളിലെ ദൃശ്യങ്ങളുടെയും പരിശോധന തുടരുകയാണ്.