കോട്ടയം പാറമ്പുഴ കൂട്ടകൊലക്കേസിൽ പ്രതി നരേന്ദ്രകുമാറിന് വധശിക്ഷ. വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴുവർഷം തടവുശിക്ഷയും കോടതി വിധിച്ചു. കുറ്റവാളികളായ ഇതരസംസ്ഥാന തൊഴിലാളികൾക്കുളള താക്കീത് എന്ന നിലയിലാണ് ശിക്ഷയെന്നും കോടതി നിരീക്ഷിച്ചു. വിധിയിൽ സന്തോഷമുണ്ടെന്നു കൊല്ലപ്പെട്ട ദമ്പതികളുടെ മകനായ ബിബിൻ ലാൽ പറഞ്ഞു.
2015 മെയ് പതിനാറിന് രാത്രിയിലാണ് പാറമ്പുഴ സ്വദേശികളായ ലാലസൻ, ഭാര്യ പ്രസന്നകുമാരി , മകന്‍ പ്രവീണ്‍ എന്നിവരെ അതിക്രൂരമായി നരേന്ദ്രകുമാർ കൊല ചെയ്തത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പ്രഖ്യാപിച്ചത്.. അപൂർവങ്ങളിൽ അപൂർവ കേസെന്ന് നിരീക്ഷിച്ച കോടതി മുൻകൂട്ടി തയ്യറാക്കിയതിനസരുച്ചാണ് പ്രതി കൊലപാതകം നടത്തിയതെന്ന് വ്യക്തമാക്കി. ഇരകൾക്ക് പ്രതിരോധിക്കാൻ പോലും കഴിയാത്തവിധം നിഷ്ഠൂരമായാണ് പ്രതി കൃത്യം ചെയ്തതെന്നും കോടതി നിരീക്ഷിച്ചു.
മോഷണം, ഗുരുതരമായി പരുക്കേൽപിക്കൽ , വീട്ടിൽ അതിക്രമിച്ചുകടക്കൽ, തുടങ്ങിയ കുറ്റങ്ങളും പ്രതിയ്ക്കെതിരെ ചുമത്തിയിട്ടുണ്ട്. വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും ഏഴു വർഷം തടവും കോടതി വിധിച്ചു. ഒപ്പം പിഴശിക്ഷയായി എഴുപത്തി അയ്യായിരം രൂപയും ഒടുക്കണം. ഇത് നൽകാത്ത പക്ഷം ഒാരോ വർഷം അധിക തടവും അനുഭവിക്കണം. കൊല്ലപ്പെട്ട ദമ്പതികളുടെ രണ്ടാമത്തെ മകനായ ബിബിൻ ലാലിന് മൂന്ന് ലക്ഷം രൂപ പ്രതി നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു, വിധി കേൾക്കാൻ സുഹൃത്തുക്കൾക്കൊപ്പം ബിബിനും കോടതിയിലെത്തിയിരുന്നു
പഴുതടച്ച അന്വഷണമാണ് പ്രതിയ്ക്ക് പരമാവധി ശിക്ഷ നേടിക്കൊടുക്കാൻ സഹായിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. കൊല്ലപ്പെട്ട ലാലസന്റെ ഉടമസ്ഥതയിൽ പ്രവർത്തിച്ചിരുന്ന അലക്കുകമ്പനിയിലെ ജീവനക്കാരനായിരുന്നു പ്രതി നരേന്ദ്രകുമാർ . ജോലിയുമായി ബന്ധപ്പെട്ട തർക്കങ്ങളും പണാപഹരണവുമായിരുന്നു കൊലപാതകത്തിന് കാരണം.