കുട്ടികൾക്കെതിരെയുള്ള ലൈംഗിക പീഡനവാർത്തകൾ കണ്ടും കേട്ടും ഭയന്നുവിറച്ചാണ് അവർ ഓരോ രാവും പുലരുന്നത്. കൊല്ലപ്പെട്ട പെൺകുട്ടികളിൽ പലരും സമപ്രായക്കാരാവുമ്പോൾ ഉറക്കംപോലും നഷ്ടപ്പെടുന്ന അവസ്ഥയിലേക്കാണ് പെൺകുഞ്ഞുങ്ങളുടെ പോക്ക്.
ചിലപ്പോൾ ഉറക്കം കൺപോളകളെ ഒന്നുതലോടുന്ന നിമിഷം കൂട്ടുകാരികളുടെ ചേതനയറ്റ ശരീരങ്ങൾ തൂങ്ങിയാടുന്നതുകണ്ട് അവർ ഞെട്ടിയുണരുന്നു.
പ്രതിസ്ഥാനത്തു നിൽക്കുന്നവർ വിശ്വസ്തരും കുടുംബക്കാരും അയൽക്കാരുമൊക്കെയാവുമ്പോൾ ആരെ വിശ്വസിക്കണമെന്ന റിയാതെ പകച്ചുപോകുന്ന ബാല്യങ്ങൾ. ഒരു കഷ്ണം ചോക്ലേറ്റിലോ മധുരപലഹാരങ്ങളിലോ പെൺകുഞ്ഞിന്റെ നിഷ്കളങ്കതയെ ചൂഷണം ചെയ്യുന്നവർ. അതിനു വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി ഉപദ്രവിക്കുന്നവർ. ക്രൂരകൃത്യങ്ങൾ അടിച്ചേൽപ്പിക്കുന്നത് ഒരുകാലത്തു പ്രാണനെപ്പോലെ സ്നേഹിച്ചവർ കൂടിയാകുമ്പോൾ ഉണ്ടാകുന്ന അമിതമായ മാനസീക സമ്മർദ്ദം.