അസ്ഥികൾ നുറുങ്ങുന്ന വേദനകൾക്കിടയിലും അധികൃതരുടെ അവഗണന ഓർത്താണ് അബ്ദുൽ റസാഖിന്റെ കണ്ണു നിറയുന്നത്. ചെറുതെങ്കിലും മാസം തോറും ലഭിച്ചിരുന്ന പെൻഷൻ തുകയായിരുന്നു അബ്ദുൽ റസാഖിനും ഉമ്മയ്ക്കും ആകെയുണ്ടായിരുന്ന വരുമാനം.
എന്നാൽ സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഒരു വർഷമായി പഞ്ചായത്ത് അധികൃതർ പെൻഷൻ നിഷേധിച്ചതോടെ ജീവിതം വഴിമുട്ടിയ അവസ്ഥയിലാണ് അംഗപരിമിതനായ ഈ യുവാവും വൃദ്ധമാതാവും. അസ്ഥികൾ പൊടിഞ്ഞുതീരുന്ന അസുഖം ബാധിച്ചു ജന്മനാ കിടപ്പിലാണ് ദേലംപാടി പള്ളങ്കോട്ടെ അബ്ദുൽ റസാഖ്. വയസ്സ് 32 ആയെങ്കിലും ഉമ്മ ഫാത്തിമ താങ്ങിയെടുത്താണ് പ്രാഥമിക കൃത്യങ്ങൾപോലും ചെയ്യിപ്പിക്കുന്നത്.
നാട്ടുകാർ നൽകിയ ചക്രക്കസേരയിൽ ഇരുന്നാണ് മുറിയിൽ നിന്നു പുറത്തിറങ്ങുന്നത്. ഇതേ അവസ്ഥയിലായിരുന്ന സഹോദരൻ അഷ്റഫ് പത്തു വർഷം മുൻപു മരിച്ചു. സർക്കാരിന്റെ ചില്ലിക്കാശ് പോലും സഹായമായി ലഭിച്ചില്ല. അബ്ദുൽ റസാഖിനു മാസം തോറും ലഭിച്ചിരുന്ന വികലാംഗ പെൻഷൻ തുകയും ഉമ്മയ്ക്കു ലഭിച്ചിരുന്ന ആശ്രിത പെൻഷനും ഉപയോഗിച്ചാണ് നിത്യച്ചെലവ് നടത്തിയിരുന്നതും മരുന്ന് വാങ്ങിയിരുന്നതും. എന്നാൽ 2016 മാർച്ച് മുതൽ പെൻഷൻ തുക ലഭിച്ചിട്ടില്ല.
പഞ്ചായത്തിൽ അന്വേഷിക്കുമ്പോൾ ഓരോ കാരണം പറഞ്ഞ് അധികൃതർ കൈമലർത്തുകയാണ്. പഞ്ചായത്ത് സെക്രട്ടറിമാർ മാറിക്കൊണ്ടിരിക്കുന്നതിനാൽ ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തതാണ് ആദ്യം പെൻഷൻ മുടങ്ങാൻ കാരണമായത്. അതിനു ശേഷം പെൻഷൻകാർക്ക് ആധാർ കാർഡ് നിർബന്ധമാക്കിയതും തിരിച്ചടിയായി.
കൈവിരലുകൾ നിവർത്താൻ പോലുമാവാത്ത അബ്ദുൽ റസാഖിന് ആധാർ കാർഡ് എടുക്കുവാൻ സാധ്യമല്ല. സർക്കാർ ഉത്തരവു പ്രകാരം ആധാറിനു പകരം സത്യവാങ്മൂലം നൽകിയിട്ടും പെൻഷൻ ലഭിച്ചില്ല. ഇതിനിടയിൽ കഴിഞ്ഞ ഓണത്തിനും ക്രിസ്മസിനും പെൻഷൻ നൽകിയെങ്കിലും അബ്ദുൽ റസാഖിനു മാത്രം ലഭിച്ചില്ല. ഡിജിറ്റൽ സിഗ്നേച്ചർ ഇല്ലാത്തതിന്റെ പേരിൽ പാവപ്പെട്ടവരുടെ പെൻഷൻ മുടക്കുന്ന പഞ്ചായത്ത് അധികൃതർക്ക് മറ്റൊരു കാര്യത്തിനും ഇതു തടസ്സമാകുന്നുമില്ല.