ഇന്ത്യയിലെ ഏറ്റവും നിസ്സഹായരായ വൃദ്ധജനങ്ങളെ ജീവനോടെ കൂട്ടമായി കണ്ടെത്താവുന്ന ഇടമാവും വിജയവാഡ. ഏറ്റവും നിസ്സഹായര്‍ എന്ന് പറയുമ്പോള്‍ വഴിയരികില്‍ വസ്ത്രം പോലും ഇല്ലാതെ കിടന്നു മരിക്കേണ്ട അവസ്ഥയില്‍ ഉള്ളവര്‍. അവരില്‍ തന്നെ ദരിദ്രരും ഹെക്ടര്‍ കണക്കിന് പോന്നു വിളയുന്ന കൃഷി ഭൂമി സ്വന്തമായി ഉണ്ടായിരുന്നവരും സമൂഹത്തിന്‍റെ വിവിധ തട്ടുകളില്‍ ജീവിച്ചവരും ജോലി ചെയ്തവരും ഉണ്ട്. സർക്കാർ ജീവനക്കാരായിരുന്നവരും ജന്മിമാരും തൊഴിലാളികളും ധനികരും ദരിദ്രരും ഉണ്ട്.
വേകുന്ന പകലുകളും തണുത്തു വിറയ്ക്കുന്ന രാത്രികളുമാണ് വിജയവാഡയുടേത്. പുലർച്ചേ തന്നെ നോക്കുകയാണെങ്കിൽ കൃഷ്ണാ നദിയുടെ മരവിച്ച കൽപ്പടവുകളിൽ ദൂരെയുള്ള ഒന്നിനെയും കാണാൻ സാധിക്കില്ല, എന്നാൽ സൂര്യനുദിച്ചു വരുന്ന മുറയ്ക്ക് കീറിയ, മുഷിഞ്ഞ, പുതപ്പായിരുന്നതിന്‍റെ ഓർമ്മകൾ ഉള്ള തുണികൾ കൊണ്ട് സ്വയം പൊതിഞ്ഞ പഴകിയ മനുഷ്യർ നിരനിരയായി ചുരുണ്ടു കിടക്കുന്നതു കാണാം. ഒന്നോ രണ്ടോ അല്ല നൂറു കണക്കിന് പേർ. വിജയവാഡ നഗരത്തിൽ മാത്രമായി ആയിരക്കണക്കിന് വരും.
ഏകദേശം പതിനൊന്നു മണിയോടെ സൂര്യൻ ചൂട് പിടിക്കുമ്പോൾ ഭക്ഷണം ചോദിച്ചു വാങ്ങാൻ കെൽപ്പുള്ള വൃദ്ധർ അതിനായി പല ഇടങ്ങളിലേക്ക് നീണ്ടും. പ്രധാനമായും ആരാധനാലയങ്ങളുടെ സമീപം അല്ലെങ്കിൽ ബസ് സ്റ്റേഷനോ റെയിൽവേ സ്റ്റേഷനോ അങ്ങനെ ആളുകൾ കൂടുന്ന പലയിടത്തും. എണീറ്റ് നടക്കാൻ കഴിയാത്തവർ കൃഷ്ണയുടെ തീരങ്ങളിൽ തന്നെ മരങ്ങളുടെ നിഴലിൽ ഇരിക്കുകയോ കിടക്കുകയോ ചെയ്യും. ഉച്ചയാവുമ്പോൾ ചില യുവജന സംഘടനകളും എൻജിഓകളും ഭക്ഷണപ്പൊതികളുമായി വരും. അവരുടെ ശ്രദ്ധ കിട്ടുന്ന ഇടങ്ങളിൽ എത്താൻ കഴിയുന്നതിൽ വിജയിക്കുന്നവർക്ക് ഭക്ഷണം ലഭിക്കും.
ആന്ധ്രാ പ്രദേശിന്റെ തെക്കേയറ്റത്തു നിന്നും വടക്കേയറ്റത്തു നിന്നും തെലുങ്കാനയുടെ പടിഞ്ഞാറേയറ്റത്തു നിന്നും സഞ്ചരിച്ചാൽ ഏകദേശം എല്ലായിടത്തുനിന്നും ഒരേ ദൂരത്തിലാണ് വിജയവാഡ എന്ന നഗരം. തിരുപ്പതി ദർശനത്തിന് എന്ന രീതിയിൽ മക്കളോടൊപ്പം അവരുടെ നിർബന്ധപ്രകാരം അവരുടെ കൂടെ യാത്ര തുടങ്ങിയവരാണ് ഇവരിൽ ഭൂരിഭാഗവും. എന്നാൽ ട്രെയിനിലോ ബസിലോ ഇറങ്ങുമ്പോൾ തിരുപ്പതിയാണോ വിജയവാഡയാണോ എന്ന സംശയം ഉയർന്നുവരാറില്ലായിരിക്കും. കാരണം ഭൂരിഭാഗത്തിനും അറിയാം എന്താണ് സംഭവിക്കാൻ പോവുന്നതെന്ന്. പരിസരങ്ങളിലുള്ള ക്ഷേത്രങ്ങളുടെ ആൾത്തിരക്കിലോ ഭക്ഷണം കഴിക്കുന്ന ഹോട്ടലുകളിലോ കൂടെ വന്നവർ വൃദ്ധജനങ്ങളെ മനപ്പൂർവ്വം മറന്നു വയ്ക്കുന്നു. മനപ്പൂർവ്വമല്ല എന്ന മട്ടിൽ അവർ കുറെ നേരിൽ കളഞ്ഞു പോയവരെ കണ്ടെത്താത്ത രീതിയിൽ ഒരു അന്വേഷണം അഭിനയിച്ചിട്ട് മടങ്ങും. ഇതിനിടയിൽ ഉപേക്ഷിക്കാൻ വന്ന ബന്ധുക്കളുടെ കൂട്ടത്തിൽ ഉള്ള പുരുഷന്മാർ അസ്വസ്ഥതയും ആശങ്കയും പ്രകടിപ്പിക്കും, സ്ത്രീകൾ കരയുകയോ ലഘുവായി മോഹാലസ്യപ്പെടുകയോ ചെയ്യും , കുട്ടികൾ ഉറപ്പായും കരയും. ഇതേ സമയം ഉപേക്ഷിക്കപ്പെട്ട വൃദ്ധരെ അവരുടെ ചുറ്റും ഉള്ളവർ , ഹോട്ടൽ ജീവനക്കാരോ ആരാധനാലയങ്ങളിൽ ഉള്ളവരോ ഇനി എന്താണ് ചെയ്യേണ്ടത് എന്ന ധാരണ നല്കിയിട്ടുണ്ടാവും. അങ്ങനെ അവർ കൃഷ്ണയുടെ പടവുകളിൽ എത്തുന്നു.
ജനുവരി മാസം കണ്ട ആളുകൾ ആവണമെന്നില്ല മാർച്ച് മാസത്തിൽ. മരണമോ അസുഖമോ ഈ നിസ്സഹായരുടെ ആൾക്കൂട്ടത്തെ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ കുപ്രസിദ്ധി ആർജ്ജിച്ച തലൈകൂന്തൽ എന്ന ആചാരം ഇതോടൊപ്പം ഓർക്കണം. എൺപത്തിനും തൊണ്ണൂറിനും ഒക്കെ മുകളിൽ പ്രായമുള്ള അച്ഛനമ്മമാരെ കൊന്നു കളയുന്ന ആചാരമാണ് തലൈ കൂന്തൽ. അതിരാവിലെ തന്നെ ശരീരം മുഴുവൻ പൂജകളോടെ പലതരം എണ്ണകൾ തേച്ചു മണിക്കൂറുകൾ എടുത്തു കുളിപ്പിച്ച് ഇരുത്തി കരിക്കു വെള്ളം മാത്രം കുടിക്കാൻ നൽകി ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ ശക്തമായ പനി വന്നു മരിക്കുന്ന അവസ്ഥയിൽ എത്തിക്കുന്നു. ഇത് പരമ്പരാഗതമായ രീതിയാണ്. ഇപ്പോൾ കുത്തിവെപ്പിലൂടെ, പഴയ രീതിയിൽ നിന്നും വ്യത്യസ്തമായി തലൈകൂന്തൽ നടത്തി വരുന്നുണ്ട്. വിഷം നൽകിയും മൂക്കിലൂടെ പശുവിൻ പാൽ ഒഴിച്ചും തലൈ കൂന്തൽ നടത്താറുണ്ട്.
സർവേകൾ പ്രകാരം ഇങ്ങനെ ഉള്ള കാര്യങ്ങൾ ചെയ്യുന്നതിൽ 33 ശതമാനം ആൺമക്കളും 22 ശതമാനം പുരുഷന്മാരായ മരുമക്കളും 17 ശതമാനം സ്ത്രീകളായ മരുമക്കളും 10 ശതമാനം പെൺമക്കളും ആണ്. 18 ശതമാനം വരുന്നത് കൊച്ചുമക്കളും മറ്റു ബന്ധുക്കളും അയൽക്കാരും അഭ്യുദയകാക്ഷികളും ആണ്. തലൈ കൂന്തലിൽ ഒന്നോ രണ്ടോ ദിവസം കൊണ്ടുള്ള മരണമാണെങ്കിൽ വിജയവാഡയിൽ നടക്കുന്നത് നരകയാതനയാണ് , മാസങ്ങൾ കൊണ്ടാണ് ഇവിടെ മരണം സംഭവിക്കുക, അതും ഭക്ഷണമില്ലാതെ വൃത്തിയാകാനാവാതെ അനാഥശവങ്ങൾ ആയി മാറേണ്ട അവസ്ഥ.
എന്ത് കൊണ്ട് വിജയവാഡ? തെലുങ്കാനയും ആന്ധ്രപ്രദേശും ചേരുന്ന അവിഭക്തമായ ഒരു കൂറ്റന്‍ സംസ്ഥാനമായിരുന്ന ഇവിടെ എന്ത് കൊണ്ട് വിജയവാഡ എന്ന നഗരം ഇത്തരത്തില്‍ ഒരു ഉപേക്ഷിക്കലിനായി തെരഞ്ഞെടുക്കപ്പെട്ടു എന്ന് ചിന്തിക്കാം. കൃഷ്ണ നദിയ്ക്ക് ഇതില്‍ ഒരു വലിയ പങ്കുണ്ട്. രണ്ടു കരകളിലും നീണ്ട പടവുകള്‍, അടുത്തുള്ള ക്ഷേത്രങ്ങള്‍, കുടില്‍ കെട്ടി താമസിക്കാന്‍ പോലും വിശാലമായ മണല്‍ തീരങ്ങള്‍ എന്നിവയാണ് അതിന്റെ ഭൂമി ശാസ്ത്രം. അതിലുപരി ഭക്ഷണമാവശ്യമായ ആളുകളെ ഉള്‍ക്കൊള്ളാനുള്ള വിജയവാഡയിലെ മനുഷ്യരുടെ മനസ്സാണ് കാരണം. ആന്ധ്രാ പ്രദേശ് ആവട്ടെ തെലുങ്കാന ആവട്ടെ വിജയവാഡയുടെ അത്ര മാനുഷികത കാട്ടാന്‍, ഉപേക്ഷിക്കപ്പെട്ട ഒരാളെ സ്വന്തമാക്കാന്‍ തക്ക വിശാലതയുള്ള മറ്റൊരു നഗരവും സമീപത്തൊന്നും ഇല്ല.
ഹോട്ടലുകളില്‍ നിന്നും അധികം വരുന്ന ഭക്ഷണം ശേഖരിച്ചു വിതരണം ചെയുന്ന വ്യാപാരി സംഘടനകളും യുവജനസംഘടനകളും ഉണ്ട്. വ്യക്തികള്‍ ഉണ്ട്. ജീവിത സായന്തനത്തില്‍ അങ്ങേയറ്റം വിലയുള്ള നിശബ്ദമായ ശാന്തതയുള്ള കൃഷ്ണ നദിയുണ്ട്. ആവശ്യത്തിനു വസ്ത്രങ്ങളും ശുചീകരണ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കില്‍ എന്ന് മാത്രം ആലോചിച്ചു പോകുന്നു. അഭയം നല്‍കാന്‍ ചുവരുകളോ മേല്‍ക്കൂരകളോ ഇവര്‍ സ്വപ്നം കാണണം എന്നില്ല. കാരണം അങ്ങനെ ഇനിയും ഒരു സ്വപ്നത്തിനുള്ള സാധ്യത അവരില്‍ ആരുടേയും മുഖത്തു കണ്ടില്ല.
കൃഷ്ണാ നദിയ്ക്ക് കുറുകെ തീവണ്ടിയില്‍ പലവട്ടം യാത്ര ചെയ്തപ്പോഴൊക്കെ അടുത്തിരിക്കുന്ന തെലുങ്ക് സംസാരിക്കുന്ന ആളുകളുടെ മുഖഭാവം എന്താണെന്ന് ശ്രദ്ധിച്ചു നോക്കി. ചിലര്‍ മുന്‍പെങ്ങും ഇല്ലാത്ത ധൃതിയില്‍ പത്രമോ മാസികയോ വായിക്കുന്നു, ചിലര്‍ പെട്ടന്ന് കണ്ണടച്ചു മയക്കം ഭാവിക്കുന്നു ചിലര്‍ പുഴുങ്ങിയ കടല തൊണ്ട് പോളിക്കുകയോ ചോളം ചവയ്ക്കുകയോ ചെയ്യുന്നു. കൃഷ്ണാ നദിയുടെ തീരങ്ങളിലേക്ക് അവര്‍ നോക്കാന്‍ ആഗ്രഹിക്കുന്നില്ല. നാടകീയമായി അച്ഛനെയോ അമ്മയെയോ മുത്തശ്ശനെയോ വീണ്ടും കണ്ടുമുട്ടാന്‍ ആരും ആഗ്രഹിക്കുന്നുണ്ടാവില്ല. ആരൊക്കെ അങ്ങനെ ആണെന്ന് പറഞ്ഞാലും നാടകമല്ലല്ലോ ജീവിതം.