ഇന്ത്യയുടെ സ്രഷ്ടാവോ രാഷ്ട്രപിതാവോ ആണെന്ന മട്ടിലാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പെരുമാറ്റമെന്നു ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. പത്തിവിടർത്തിയ മൂർഖനാണു ബിജെപി. 25 വർഷമായി സഖ്യത്തിലുള്ള തങ്ങൾക്കു നേരെയും ഇപ്പോൾ പത്തിവിടർത്തുകയാണെന്ന് ഉദ്ധവ് പറഞ്ഞു.
കറൻസി റദ്ദാക്കൽ ഒട്ടേറെപ്പേർക്കു ദ്രോഹകരമായി; കള്ളപ്പണമോ അഴിമതിയോ ഇല്ലാതായതുമില്ല. രാജ്യത്തെ ധനികരെ സ്പർശിക്കാൻപോലും മോദി സർക്കാരിനായില്ല. കറൻസി പരിഷ്കരണം ഏതെങ്കിലും വിധത്തിൽ തന്നെ ബുദ്ധിമുട്ടിച്ചിട്ടുണ്ടോ എന്നാണു ബിജെപി ചോദിക്കുന്നത്. പണത്തിനായി ജനം അലയുന്നതു കണ്ടപ്പോൾ ബുദ്ധിമുട്ടു തോന്നി. എടിഎമ്മിലും ബാങ്കിലും ക്യൂവിൽ ജനം മരിച്ചുവീഴുന്നതു കണ്ടപ്പോൾ ബുദ്ധിമുട്ടു തോന്നിയിട്ടുണ്ട്. രാജ്യം കാക്കുന്ന സൈനികർപോലും പണം കിട്ടാതെ വലയുന്നതു കണ്ടപ്പോഴും തനിക്കു ബുദ്ധിമുട്ടു തോന്നിയതായി ഉദ്ധവ് പറഞ്ഞു.