തമിഴ്നാട് നിയുക്ത മുഖ്യമന്ത്രി വി.കെ. ശശികല ഉള്‍പ്പെട്ട അനധികൃത സ്വത്ത് സമ്പാദനകേസില്‍ ഒരാഴ്ചയ്ക്കകം സുപ്രീംകോടതി വിധി പറയും. ജയലളിത മുഖ്യമന്ത്രിയായിരിക്കെ കോടികളുടെ അനധികൃത സ്വത്ത് സന്പാദിച്ചെന്ന കേസിലാണ് വിധിവരുന്നത്.എന്നാല്‍ വ്യാഴാഴ്ചത്തെ സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോകാനാണ് അണ്ണാ ഡി.എം.കെയുടെ തീരുമാനം. അതിനിടെ സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്ന് ജയലളിതയുടെ മരണത്തെക്കുറിച്ച് വിശദീകരണവുമായി അപ്പോളോ ആശുപത്രി ആദ്യമായി രംഗത്തെത്തി.
കര്‍ണാടകയുടെ അഭിഭാഷകരാണ് കേസ് സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. വാദം പൂര്‍ത്തിയായെന്നും എന്ന് വിധി പറയാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ ചോദിച്ചപ്പോള്‍ ഒരാഴ്ചയ്ക്കുള്ളില്‍ വിധി പറയുമെന്നായിരുന്നു കോടതിയുടെ മറുപടി. ജയലളിത മുഖ്യമന്ത്രിയായിരിക്കെ 1991 മുതല്‍ 96വരെ 66 കോടി 65 ലക്ഷം രൂപയുടെ അനധികൃത സ്വത്ത് സന്പാദിച്ചുവെന്നാണ് പരാതി. 2014ല്‍ ബെംഗളൂരു കോടതി നാലുവര്‍ഷം തടവും 100 കോടി പിഴയും വിധിച്ച കേസില്‍ ജയലളിതയും ശശികലയും അടക്കമുള്ളവര്‍ ജയില്‍വാസവും അനുഭവിച്ചു. 2015ല്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കി. ഇതിനെതിരെ കര്‍ണാടക സര്‍ക്കാര്‍ നല്‍കിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. കോടതിയും കേസും ഒരുവഴിക്കു നീങ്ങുന്പോള്‍ സത്യപ്രതിജ്ഞയ്ക്ക് മുഹൂര്‍ത്തം കുറിക്കാനുള്ള തിരക്കിലാണ് ചെന്നൈയിലെ അണ്ണാ ഡി.എം.കെ നേതൃത്വം.
കോടതിവിധിക്കു കാത്തിരിക്കാതെ വ്യാഴാഴ്ച സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോകാനാണ് തീരുമാനം. അതിനിടെ ജയലളിതയുെട മരണത്തെക്കുറിച്ച് വിശദീകരണവുമായി അപ്പോളോ ആശുപത്രി ആദ്യമായി രംഗത്തെത്തി. അണുബാധ ആന്തരികാവയവങ്ങളെ ബാധിച്ചതിനു പിന്നാലെ അപ്രതീക്ഷിതമായി ജയലളിതയ്ക്ക് ഹൃദയാഘാതം സംഭവിയ്ക്കുകയായിരുന്നു. മൃതദേഹം എംബാം ചെയ്തിരുന്നുവെന്നും മരണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അടിസ്ഥാനമില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 5 കോടി അന്പത് ലക്ഷം രൂപയാണ് ചികില്‍സാ ചെലവ്.
വിശദീകരണത്തിനായി ലണ്ടനിലുള്ള ഡോ. റിച്ചാര്‍ഡ് ജോണ്‍ ബീലിനെ വരുത്തിച്ചത് സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്നാണെന്നും രാഷ്ട്രീയ സമ്മര്‍ദ്ധം കൊണ്ടല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.