ആർക്കും ഭൂരിപക്ഷമില്ലാത്ത മുംബൈ മുൻസിപ്പൽ കോർപറേഷനിലെ മേയർസ്ഥാനത്തിനായി ശിവസേന വീണ്ടും ബിജെപിയുമായി കൂട്ടുകൂടിയേക്കും. ബിജെപിയെ മാറ്റിനിർത്തി ഒറ്റയ്ക്ക് മൽസരിച്ച ശിവസേനയ്ക്ക്, കോൺഗ്രസ് പിന്തുണ വാഗ്ദാനംചെയ്തെങ്കിലും അത് സ്വീകരിക്കാൻ സേന തയ്യാറാകില്ലെന്നാണ് സൂചന. അതേസമയം, മേയർസ്ഥാനത്തെ ബിജെപി പിന്തുണച്ചാൽ, ജില്ലാപരിഷത്തുകളിൽ ഉൾപ്പെടെ തിരിച്ചുംസഹായിക്കാൻ ശിവസേന തയ്യാറാകും
ബിജെപിയുമായി സഖ്യം ഇനിയൊരിക്കലുമുണ്ടാവില്ലെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും തിരഞ്ഞെടുപ്പിന്ശേഷം കഥമാറി. ആകെ 227സീറ്റുകളുളള മുംബൈ മുൻസിപ്പല്‍ കോർപറേഷനിൽ മേയറെ തിരഞ്ഞെടുക്കാനായിവേണ്ടത് 114 അംഗപിന്തുണ. ശിവസേനയ്ക്ക് 84, ബിജെപിക്ക് 82. കോൺഗ്രസിന് 31. എൻസിപി ഉൾപ്പെടെ മറ്റെല്ലാവരുംകൂടി ചേർന്നാൽ ബാക്കിയുള്ളത് 30 അംഗങ്ങൾ. ഇതിൽ നാല് സ്വതന്ത്രൻമാർ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തുകഴിഞ്ഞു. അപ്പോൾ ബിജെപിക്ക് സ്വന്തമായി 86പേർ. ബാക്കി 26പേരും പിന്തുണച്ചാലും 112ൽ എത്താനെ ബിജെപിക്കാവു. ബിജെപിയെ പിന്തുണയ്ക്കുന്ന സ്വതന്ത്രരായ ഈ നാലുപേരെ അടർത്തിമാറ്റുകയും, ബാക്കിയുളളവരുടെ പിന്തുണയും ആർജിക്കാനായാൽമാത്രം ശിവസേനയ്ക്ക് ഭരണംപിടിക്കാം. എന്നാൽ ഭരണസ്ഥിരതയ്ക്ക് ഇത് തടസമാകുമെന്നും, പ്രതിസന്ധികള്‍ സൃഷ്ടിക്കുമെന്നും സേനയ്ക്കറിയാം. ബിജെപിയെ ഭരണത്തിൽ നിന്നും അകറ്റാനായി 31അംഗങ്ങളുള്ള കോൺഗ്രസ് പിന്തുണ വാഗ്ദാനംചെയ്തിട്ടുണ്ടെങ്കിലും അതുസ്വീകരിക്കുന്നതിനോട് ശിവസേനയ്ക്ക് യോജിപ്പില്ല. അപ്പോൾ, ശിവസേനക്ക് മുന്നിലുള്ളത് ഒന്നുമാത്രം. ബിജെപിയുമായി വീണ്ടുംഒന്നിച്ചുപോവുക. ഇതിന് രാഷ്ട്രീയമായി ബിജെപി മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ സേന അംഗീകരിക്കേണ്ടതായിവരും. ഒപ്പം, ജില്ലാ പരിഷത്തിലുൾപ്പെടെ തിരിച്ചുംസഹായിക്കും.
മേയർസ്ഥാനത്തിനായി വിലപേശുന്നതിലുപരി, രാജ്യത്തെ സമ്പന്ന കോർപറേഷൻറെ താക്കോൽ കയ്യിൽകരുതാനാണ് ബിജെപിക്കും താൽപര്യം. ഒപ്പം, കേന്ദ്രത്തിൽ സ്വന്തം ചേരിയിൽനിന്നുകൊണ്ടുള്ള ശിവസേനയുടെ വിമർശനങ്ങൾക്ക് കൂച്ചുവിലങ്ങിടാനും ഇതിലൂടെ സാധിക്കുമെന്ന് ബിജെപി കരുതുന്നു. എന്തായാലും, സഖ്യ സാധ്യതകളെക്കുറിച്ച് ഇരുപാർട്ടികളിലും ചർച്ചകളും സജീവമായിട്ടുണ്ട്. കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സഖ്യംതുടരണമെന്ന് അഭിപ്രായപ്പെട്ടുകഴിഞ്ഞു.