വിഡിയോ കസെറ്റ് കടയുടമയില്‍ നിന്ന് തമിഴ്നാടിന്റെ മുഖ്യമന്ത്രിപദത്തിലേക്ക് വി.കെ.ശശികല നടന്നുകയറുന്നത് ജയലളിതയുടെ തോഴിയെന്ന എന്ന ഒറ്റ യോഗ്യതയില്‍. അഴിമതി ആരോപിച്ച് രണ്ടുതവണ ജയലളിത തന്നെ ശശികലയെ പുറത്താക്കിയിട്ടുണ്ട് എന്നതും ചരിത്രം. രൂപത്തിലും ഭാവത്തിലും ജയലളിതയെ അനുകരിക്കുന്ന ശശികല ഭരണത്തിലും അതേവഴി തുടരും. മന്ത്രിയോ പഞ്ചായത്തംഗം പോലുമോ ആയിട്ടില്ലെങ്കിലും ജയലളിതയുടെ നിഴലായി നിന്ന് രാഷ്ട്രീയം ഏറെ കണ്ട അനുഭവം അവര്‍ക്കുണ്ട്.
ജയലളിതയുടെ വഴിയില്‍ പാര്‍ട്ടിയേയും തമിഴ്നാടിനേയും നയിക്കാന്‍ വി.കെ.ശശികലയ്ക്ക് തുണയാകുന്നത് ജയയ്ക്കൊപ്പം കഴിഞ്ഞ മുപ്പത്തഞ്ചുവര്‍ഷത്തെ അനുഭവമാണ്. ചെന്നൈയില്‍ വിഡിയോ കസെറ്റ് കട നടത്തിയിരുന്ന സമയത്താണ് ശശികല അമ്മയുടെ തോഴിയായി ഒപ്പം കൂടിയത്. നിമിത്തമായത് 1982 ല്‍ കടലൂരില്‍ നടന്ന പാര്‍ട്ടി സമ്മേളനവും. സമ്മേളനത്തിന്റെ വിഡിയോ കവറേജ് ചുമതല ശശികലയ്ക്കായിരുന്നു. ചുരുങ്ങിയകാലം കൊണ്ട് ജയലളിതയുടെ പ്രിയങ്കരിയായി. ശശികലയും കുടുംബവും പോയസ് ഗാര്‍ഡനില്‍ താമസമായി. 1991 ല്‍ ജയലളിത ആദ്യമായി മുഖ്യമന്ത്രിയാകുമ്പോഴാണ് ശശികലയുടെ പ്രഭാവം പുറംലോകം അറിഞ്ഞത്. ഭരണം നിയന്ത്രിക്കുന്നത് മണ്ണാര്‍ഗുഡി മാഫിയ എന്നറിയപ്പെട്ട ശശികല കുടുംബമാണെന്ന് ആക്ഷേപമുയര്‍ന്നു. 1995 ല്‍ ജയലളിത ശശികലയുടെ സഹോദരപുത്രന്‍ വി.എന്‍.സുധാകരനെ ദത്തുപുത്രനാക്കി. സുധാകരന്റെ ആര്‍ഭാടവിവാഹം വന്‍ വിവാദമായിട്ടും ബന്ധത്തിന് ഉലച്ചിലുണ്ടായില്ല. എന്നാല്‍ തൊട്ടടുത്തവര്‍ഷം അണ്ണാ ഡിഎംകെ തിരഞ്ഞെടുപ്പില്‍ തകര്‍ന്നടിഞ്ഞതോടെ ശശികലയുമായുള്ള ബന്ധം വിശ്ചേദിച്ചതായി ജയലളിത പ്രഖ്യാപിച്ചു. ഈ അകല്‍ച്ചയ്ക്ക് അധികം ആയുസുണ്ടായില്ല.
2011 ല്‍ ബന്ധത്തിന് വീണ്ടും ഇളക്കം തട്ടിയപ്പോള്‍ ഭര്‍ത്താവിനെപ്പോലും തള്ളിപ്പറഞ്ഞാണ് ശശികല തിരിച്ചെത്തിയത്. ജയലളിത പ്രതിയായ അനധികൃത സ്വത്തുകേസിലും കളര്‍ടിവി കുംഭകോണം ഉള്‍പ്പെടെയുള്ള അഴിമതിക്കേസുകളിലും ശശികല പ്രതിയാണ്. ജയിലില്‍പ്പോലും അവര്‍ ഒപ്പമുണ്ടായിരുന്നു. ജയലളിതയുടെ വേര്‍പാടിനുശേഷം ജയ മാറ്റിനിര്‍ത്തിയവരെക്കൂടി ഒപ്പം നിര്‍ത്തിയാണ് ശശികല അനായാസം പാര്‍ട്ടി പിടിച്ചത്. സ്വാഭാവികമായി മുഖ്യമന്ത്രി പദത്തിലേക്കും എത്തി. ഉപതിരഞ്ഞെടുപ്പോടെ തിരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും അരങ്ങേറ്റമാകും. എന്നാല്‍ അഴിമതിക്കേസുകള്‍ മുന്നോട്ടുള്ള വഴിയില്‍ ശശികലയ്ക്ക് വലിയ വെല്ലുവിളിയാകുമെന്നും ഉറപ്പ്.