തമിഴ്നാട്ടിൽ ദിവസങ്ങളായി തുടരുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തിനിടെ, കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി സംസ്ഥാനത്തുനിന്നുള്ള എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ രൂപീകരണത്തിന് പിന്തുണ തേടി ശശികല വിഭാഗം കോൺഗ്രസിനെ സമീപിച്ചതായുള്ള അഭ്യൂഹങ്ങൾക്കിടെയാണ് കൂടിക്കാഴ്ച. എംഎൽഎമാരെ തന്നോടൊപ്പം ചേർത്തുനിർത്താനുള്ള ശശികലയുടെ ശ്രമങ്ങൾ പാളുന്നതായുള്ള സൂചനകൾ ശക്തമാണ്. അതിനിടെയാണ് അവർ കോൺഗ്രസിന്റെ പിന്തുണ തേടിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
234 അംഗ തമിഴ്നാട് നിയമസഭയിൽ കോൺഗ്രസിന് എട്ട് അംഗങ്ങളാണുള്ളത്. നിലവിൽ പ്രതിപക്ഷ പാർട്ടിയായ ഡിഎംകെയുടെ സഖ്യകക്ഷിയുമാണ് അവർ. തമിഴ്നാട് രാഷ്ട്രീയത്തിലെ പുതിയ സംഭവവികാസങ്ങൾക്കു പിന്നിൽ കേന്ദ്ര സർക്കാരിനും പങ്കുണ്ടെന്ന സൂചനകൾക്കിടെയാണ് കോൺഗ്രസ് ഉപാധ്യക്ഷനും എംഎല്‍എമാരുമായുള്ള കൂടിക്കാഴ്ച. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ തിരുനാവുക്കരസരെയും പാർട്ടിയുടെ നിയമസഭാ കക്ഷി നേതാവ് കെ. രാമസ്വാമിയേയും ഹൈക്കമാൻഡ് ഡൽഹിക്കു വിളിപ്പിച്ചിരുന്നു.
234 അംഗ തമിഴ്നാട് നിയമസഭയിൽ അണ്ണാ ഡിഎംകെയ്ക്ക് 135 അംഗങ്ങളാണുള്ളത്. അതിൽ 129 പേരുടെ പിന്തുണയാണ് ശശികല വിഭാഗം അവകാശപ്പെടുന്നത്. അതേസമയം, ഗവർണർക്ക് കൈമാറിയ പിന്തുണക്കത്തിലുള്ളത് 134 പേരുടെ ഒപ്പുകളാണ്. അതിനിടെയാണ് സ്വതന്ത്രമായ തീരുമാനം കൈക്കൊള്ളാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 30ൽ അധികം അണ്ണാ ഡിഎംകെ എംഎൽഎമാർ ഉപവസിക്കുന്നുവെന്ന റിപ്പോർട്ടുകൾ.
ഇതുവരെ തമിഴ്നാട്ടിലെ രാഷ്ട്രീയനീക്കത്തില്‍ പ്രത്യക്ഷമായി ഇടപെടാതെ നിൽക്കുകയായിരുന്നു ബിജെപിയും കോണ്‍ഗ്രസും. അതേസമയം, നിലവിലെ അവസ്ഥ മുതലെടുത്ത് ദ്രാവിഡരാഷ്ട്രീയത്തില്‍ സ്വാധീനമുറപ്പിക്കാനുള്ള അണിയറനീക്കങ്ങള്‍ ഇരുവിഭാഗവും സജീവമാക്കിയിട്ടുണ്ട്. പി. ചിദംബരം അടക്കമുള്ള തമിഴ്നാട്ടിലെ കോണ്‍ഗ്രസ് നേതാക്കളുമായി ഹൈക്കമാന്‍ഡ് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
അതേസമയം, തന്ത്രപരമായ മൗനം പാലിക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രി പനീര്‍സെല്‍വത്തിനെ പരോക്ഷമായി പിന്തുണയ്ക്കുകയാണ് ബിജെപി ദേശീയ നേതൃത്വം. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ അണ്ണാ ഡിഎംകെയുടെ പിന്തുണ ഉറപ്പാക്കുകയാണ് ലക്ഷ്യം. അണ്ണാ ഡിഎംകെ പിളര്‍ന്നാല്‍ നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസും കരുതുന്നത്. തിരഞ്ഞെടുപ്പിലേക്ക് നീങ്ങിയാലും നിലവിലെ സാഹചര്യത്തില്‍ സഖ്യകക്ഷിയായ ഡിഎംകെയുടെ കൂടെനിന്ന് അധികാരത്തിലേറാമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. ശശികലയെ പരസ്യമായി പിന്തുണച്ചാല്‍ ഡിഎംകെയുമായുള്ള സഖ്യത്തില്‍ വിള്ളല്‍ വീഴുമോയെന്ന ഭയവും കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ട്.