രാഷ്ട്രപതി തിരഞ്ഞെടുപ്പ് ആസന്നമായതോടെ മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ പേരു വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ എല്‍.കെ. അഡ്വാനിയുടെ പേര് രാഷ്ട്രപതി സ്ഥാനത്തേക്കു നിര്‍ദേശിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ഗുജറാത്തിലെ സോമനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട സോമനാഥ ട്രസ്റ്റിന്റെ ഈ മാസം എട്ടാം തീയതി നടന്ന യോഗത്തില്‍ മോദി ഇക്കാര്യം സൂചിപ്പിച്ചുവെന്നാണു റിപ്പോര്‍ട്ട്. മോദിക്കൊപ്പം എല്‍.കെ. അഡ്വാനിയും ട്രസ്റ്റ് പ്രസിഡന്റ് കേശുഭായ് പട്ടേലും മുന്‍ ചീഫ് സെക്രട്ടറി പി.കെ. ലഹിരിയും പങ്കെടുത്തിരുന്നു.
ഈ വര്‍ഷം ജൂലൈയിലാണു രാഷ്ട്രപതി തിരഞ്ഞെടുപ്പു നടക്കുക. ഇപ്പോഴത്തെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി ജൂലൈ 25ന് അവസാനിക്കും. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ തിളക്കമാര്‍ന്ന വിജയം നേടിയതോടെ തങ്ങളുടെ പ്രതിനിധിയെ രാഷ്ട്രപതി പദത്തിലെത്തിക്കാന്‍ കഴിയുന്ന നിലയിലാണു ബിജെപിയുള്ളത്.
ബിജെപിയിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ എണ്‍പത്തിയൊമ്പതുകാരനായ എല്‍.കെ. അഡ്വാനിയെ രാഷ്ട്രപതി സ്ഥാനത്തേക്കു നാമനിര്‍ദേശം ചെയ്താല്‍ പാര്‍ട്ടിക്കുള്ളില്‍ ചെറിയതോതിലെങ്കിലും തുടരുന്ന അസ്വാരസ്യങ്ങള്‍ അവസാനിപ്പിക്കാന്‍ നരേന്ദ്രമോദിക്കു കഴിയുമെന്നാണു രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. ഇതോടെ മോദിവിരുദ്ധ ക്യാംപിലുള്ള നേതാക്കളും മോദിയുടെയും ഷായുടെയും വഴിയിലേക്കു തന്നെ നീങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നും കരുതപ്പെടുന്നു.
ആര്‍എസ്എസിലൂടെ രാഷ്ട്രീയത്തിലേക്കെത്തിയ എല്‍.കെ. അദ്വാനി 1998 മുതല്‍ 2004 വരെ വാജ്‌പേയ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായും 2002-2004 കാലയളവില്‍ ഉപപ്രധാനമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ 2014-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നരേന്ദ്രമോദിയുടെ പേര് ഉയര്‍ന്നുവന്നതോടെ പാര്‍ട്ടിക്കുള്ളില്‍ കടുത്ത അഭിപ്രായഭിന്നത ഉടലെടുത്തിരുന്നു. തുടര്‍ന്നു ബിജെപി പാര്‍ലമെന്ററി ബോര്‍ഡില്‍നിന്ന് ഒഴിവാക്കപ്പെട്ട അഡ്വാനിയെ മാര്‍ഗദര്‍ശക് മണ്ഡലില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. മൂന്നു വര്‍ഷങ്ങള്‍ക്കിപ്പുറം നരേന്ദ്രമോദി പാര്‍ട്ടിയില്‍ അപ്രമാദിത്തം നേടിയിരിക്കുന്ന സാഹചര്യത്തിലാണു രാഷ്ട്രപതി സ്ഥാനത്തേക്ക് അഡ്വാനിയുടെ പേര് വീണ്ടും ഉയര്‍ന്നുവന്നിരിക്കുന്നത്.