മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ പിന്നില്‍ ശശികലയാണെന്നും ഇക്കാര്യത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെയുടെ മുതിര്‍ന്ന നേതാവ് പി.എച്ച്.പാണ്ഡ്യന്‍. ശശികലയുടെ സ്ഥാനലബ്ദിയില്‍ അതൃപ്തരായ എം.എല്എമാര്‍ ഡിഎംകെയിലേയ്ക്ക് ചേക്കേറിയേയ്ക്കുമെന്നാണ് സൂചന. ഇതോടെ തമിഴകത്ത് ഭരണമാറ്റത്തിനും കളമൊരുങ്ങി. ഡിഎംകെ വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന്‍ നാളെ പ്രധാനമന്ത്രിയെ കാണും.
രൂക്ഷമായ ഭാഷയിലാണ് പി.എച്ച് പാണ്ഡ്യന്‍ വി.കെ ശശികലയെ വിമര്‍ശിച്ചത്. സെപ്റ്റബര്‍ 22ന് പോയസ് ഗാര്‍ഡനില്‍ ജയലളിതയും ശശികലയും തമ്മിലുണ്ടായ വാക്കു തര്‍ക്കത്തിന് പിന്നാലെ ജയലളിതയെ പിന്നില്‍ നിന്ന് ആരോ തള്ളിയിട്ടു. മണിക്കൂറുകള്‍ കഴിഞ്ഞ് അപ്പോളോ ആശുപത്രിയിലെത്തിച്ച ജയലളിതയുടെ ചികില്‍സയിലും മരണത്തിലും ദുരൂഹതയുണ്ട്. ഇക്കാര്യത്തില്‍ ശശികലയ്ക്കെതിരെ അന്വേഷണം നടത്തണമെന്നും പാണ്ഡ്യന്‍ ആവശ്യപ്പെടുന്നു. ഇതോടെ അണ്ണാ ഡിഎംകെയിലെ ഭിന്നത കൂടുതല്‍ രൂക്ഷമായി. ശശികല മുഖ്യമന്ത്രിയാകുന്നതില്‍ അതൃപ്തരായ നാല്‍പ്പത് എംഎല്‍ എമാര്‍ ഡിഎംകെയിലേയ്ക്ക് ചേക്കേറിയേയ്ക്കുമെന്നാണ് വിവരം.
പാണ്ഡ്യന്‍റെ പരസ്യ പ്രസ്ഥാവന കൂടി വന്നതോടെ വിമതരുടെ എണ്ണം ഇനിയും വര്‍ധിച്ചേയ്ക്കും. ഇതോടെ തമിഴകത്ത് ഭരണമാറ്റത്തിന് കളമൊരുങ്ങി. അവസരം മുതലാക്കാന്‍ ഡിഎംകെ അധ്യക്ഷന്‍ എം. കരുണാനിധി വര്‍ക്കിങ് പ്രസിഡന്‍റ് എം.കെ സ്റ്റാലിന് നിര്‍ദേശം നല്‍കി. ബുധനാഴ്ച്ച പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും കാണുന്ന സ്റ്റാലിന്‍ തമിഴകത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യം വിശദീകരിയ്ക്കും. ജനാധിപത്യപരമല്ലാത്ത കീഴ്വഴക്കത്തിലൂടെയാണ് വി.കെ ശശികല മുഖ്യമന്ത്രിയാകാന്‍ ശ്രമിയ്ക്കുന്നതെന്ന ഡിഎംകെയുടെ നിലപാട് കേന്ദ്രസര്‍ക്കാരിനെ അറിയിയ്ക്കും. ഇതോടെ തമിഴകം ആരു ഭരിയ്ക്കണമെന്ന കാര്യത്തില്‍ ബിജെപിയുടേയും കേന്ദ്രസര്‍ക്കാരിന്‍റെയും നിലപാടു കൂടി നിര്‍ണായക ഘടകമായി.