നിരോധിതനോട്ടുകൾ കൈവശമുള്ളവർക്ക് ഇനി റിസർവ് ബാങ്ക് ഓഫിസുകളിലും മാറ്റിയെടുക്കാനാവില്ല. നോട്ടുമാറ്റം പ്രവാസി ഇന്ത്യക്കാർക്കുമാത്രമായി പരിമിതപ്പെടുത്തി റിസർവ് ബാങ്ക് സർക്കുലർ ഇറക്കി. പ്രവാസി മലയാളികൾക്ക് നോട്ടുമാറ്റിയെടുക്കണമെങ്കിൽ ചെന്നൈയിലെ ആർ.ബി.ഐ ഓഫിസിൽ പോകേണ്ടിവരും
ബാങ്കുകളിൽ പഴയനോട്ടുകൾ മാറിയെടുക്കുന്നത് ഡിസംബർ 30ന് അവസാനിച്ചെങ്കിലും അതുവരെ മാറാൻ സാധിക്കാത്തവർക്ക് മാർച്ച് 31 വരെ റിസർവ് ബാങ്ക് പ്രാദേശിക കേന്ദ്രങ്ങളിൽ അതിന് സൗകര്യമുണ്ടാകും എന്നായിരുന്നു പ്രധാനമന്ത്രി ആദ്യം പറഞ്ഞത്. എന്നാൽ റിസർവ് ബാങ്കിന്റെ തിരുവനന്തപുരത്തെ പ്രാദേശിക കേന്ദ്രത്തിൽ നോട്ട് മാറിയെടുക്കാൻ എത്തുന്നവരെ കാത്തിരിക്കുന്നത് പുതിയ സർക്കുലർ ആണ്. എൻ.ആർ.ഐകൾക്ക് ജൂൺ 30 വരെ റിസർവ് ബാങ്കിന്റെ അഞ്ച് ഓഫിസുകളിൽ പഴയനോട്ടുകൾ മാറി നൽകുമെന്നാണ് സർക്കുലർ. നോട്ട് പിൻവലിച്ച കാലത്ത് വിദേശത്തായിരുന്ന ഇന്ത്യക്കാർക്ക് മാർച്ച് 31 വരെയും. ഡൽഹി, മുംബൈ, കൊൽക്കത്ത, നാഗ്പൂർ, ചെന്നൈ ഓഫിസുകളിൽ മാത്രമേ ഇങ്ങനെ നോട്ട് മാറ്റി നൽകൂ. തിരുവനന്തപുരത്തെ ആർ.ബി.ഐ ഓഫിസിൽ ഇന്ന് നിരവധി പേർ നോട്ടുമാറാനെത്തി നിരാശരായി മടങ്ങി.
പലകാരണങ്ങളാലും ഇപ്പോഴും ജനങ്ങളുടെ കയ്യിൽ നിരോധിത നോട്ടുകൾ അവശേഷിക്കുന്നുണ്ട്. മറ്റെന്തെങ്കിലും ആവശ്യത്തിന് തെരച്ചിൽ നടത്തുമ്പോഴാണ് പലർക്കും പഴയനോട്ട് കയ്യിൽ തടയുന്നത്. പഴയനോട്ട് കൈവശം വച്ചാൽ ശിക്ഷകിട്ടുമോ എന്നാണ് ജനത്തിന്റെ പേടി.