പ്രധാനമന്ത്രിയുടെ പടം കലണ്ടറിലും ഡയറിയിലും ഉപയോഗിച്ചതിനു വിമർശനം ഏറ്റുവാങ്ങേണ്ടിവന്ന ഖാദി ഗ്രാമ വ്യവസായ കമ്മിഷന് (കെവിഐസി) സർക്കാരിന്റെയും വിമർശനം. ചെറുകിട വ്യവസായ മന്ത്രാലയം വഴി പ്രധാനമന്ത്രിയുടെ ഓഫിസിനെ സമീപിച്ച് അനുമതി വാങ്ങാതെ ഇനി പ്രധാനമന്ത്രിയുടെ ചിത്രം പ്രസിദ്ധീകരിക്കരുതെന്ന് സർക്കാർ നിർദേശം നൽകി.
പ്രധാനമന്ത്രിയുടെ ഓഫിസിൽനിന്നു സമ്മതം വാങ്ങിയാണ് കലണ്ടർ അച്ചടിച്ചതെന്ന കെവിഐസിയുടെ വാദം പൊളിക്കുന്നതാണ് സർക്കാർ നിർദേശം. വലിയ പ്രചാരണ പരിപാടികൾ നടത്തുമ്പോൾ മന്ത്രാലയം അറിഞ്ഞിരിക്കണമെന്നും കെവിഐസിയോടു സർക്കാർ പറഞ്ഞിട്ടുണ്ട്.
പതിവായി ഗാന്ധിജിയുടെ ചിത്രം ഉപയോഗിച്ചിരുന്ന സ്ഥാനത്താണ് അതു മാറ്റി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചിരുന്നത്. ഗാന്ധിജിയുടെ ചിത്രമേ ആകാവൂ എന്നു നിയമമില്ലെന്നാണ് കെവിഐസി വിശദീകരിച്ചത്.