ഉത്തർപ്രദേശിലും ഉത്തരാഖണ്ഡിലും നേടിയ ചരിത്ര വിജയങ്ങളെ, ‘നവഭാരതത്തിന്റെ ഉദയ’മായി അടയാളപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു ഫലങ്ങൾ പുറത്തുവന്നതിനു പിന്നാലെ ട്വിറ്ററിലൂടെയാണ് ഇതു നവഭാരതത്തിന്റെ ഉദയമാണെന്ന് അഭിപ്രായപ്പെട്ട് മോദി രംഗത്തെത്തിയത്.
‘125 കോടി ജനങ്ങളുടെ ശക്തിയും കഴിവുകളും കൈമുതലാക്കി ഇതാ പുതിയൊരു ഭാരതം ഉദയം ചെയ്യുന്നു. ഇതു വികസനത്തിനായി നിലകൊള്ളുന്ന ഇന്ത്യ’ – മോദി ട്വീറ്റ് ചെയ്തു. കേന്ദ്ര സർക്കാരിന്റെ പ്രകടനമികവിനും വികസന അജന്‍ഡയ്ക്കും ജനങ്ങൾ നൽകിയ അംഗീകാരമാണ് തിരഞ്ഞെടുപ്പിൽ നേടിയ ചരിത്രവിജയമെന്നും മോദി അവകാശപ്പെട്ടു.
നവഭാരതം കെട്ടിപ്പടുക്കുന്നതിൽ എല്ലാ ഇന്ത്യക്കാരും ബദ്ധശ്രദ്ധരായിരിക്കണമെന്നും മോദി ആഹ്വാനം ചെയ്തു. 2022ൽ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം ആഘോഷിക്കുമ്പോഴേക്കും, മഹാത്മ ഗാന്ധിയുടെയും സർദാർ വല്ലഭായ് പട്ടേലിന്റെയും ഡോ. ബാബാസാഹിബ് അംബേദ്കറിന്റെയും അഭിമാനമുയർത്തുന്ന പുതിയൊരു ഇന്ത്യയെ കെട്ടിപ്പടുക്കണമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
ബിജെപിയുടെ വികസനോന്മുഖ പ്രകടനത്തിനും സാധാരണക്കാർക്കായി നടപ്പാക്കിയ പദ്ധതികൾക്കുമുള്ള അംഗീകാരമാണ് ഉത്തർപ്രദേശിലെയും ഉത്തരാഖണ്ഡിലെയും വിജയമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും അവകാശപ്പെട്ടിരുന്നു.