ലോകത്തു ലഭിക്കാവുന്നതിൽ വച്ചേറ്റവും മികച്ച ചികിൽസയാണു ജയലളിതയ്ക്കു നൽകിയതെന്നു ലണ്ടനിൽ നിന്നുള്ള തീവ്രപരിചരണ വിദഗ്ധനായ ഡോ. റിച്ചാർഡ് ബീൽ പറഞ്ഞു. ജയയുടെ ചികിൽസയിലോ മരണത്തിലോ ഗൂഢാലോചനയോ ദുരൂഹതയോ ഇല്ലെന്നു പറഞ്ഞ ഡോ. ബീൽ വിഷം നൽകിയിരിക്കാനുള്ള സാധ്യത തള്ളിക്കളഞ്ഞു.
ആരോഗ്യനില മെച്ചപ്പെട്ടു വരുന്നതിനിടെ അപ്രതീക്ഷിതമായുണ്ടായ ഹൃദയാഘാതമാണു മരണത്തിലേക്കു നയിച്ചത്. ചികിൽസയ്ക്ക് അഞ്ചര കോടി രൂപയാണ് ചെലവായത്. ശശികല മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന സാഹചര്യത്തിൽ ജയലളിതയുടെ മരണത്തെക്കുറിച്ചുള്ള ദുരൂഹത നീക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച ഡോക്ടർമാരുടെ വാർത്താസമ്മേളനത്തിലായിരുന്നു വെളിപ്പെടുത്തൽ.
സർക്കാരാണു തന്നോട് ഇപ്പോൾ വരാൻ ആവശ്യപ്പെട്ടതെന്നു ഡോ. ബീൽ പറഞ്ഞു. മദ്രാസ് മെഡിക്കൽ കോളജിലെ ഡോ. സുധ ശേഷയ്യൻ, ഡോ. പി.ബാലാജി, അപ്പോളോ ആശുപത്രിയിലെ ഡോ. ബാബു കെ.ഏബ്രഹാം തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ഇത്തരത്തിലുള്ള ഒട്ടേറെ രോഗികളെ മുമ്പും ചികിൽസിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആദ്യമായാണു വിശദീകരിക്കേണ്ടി വരുന്നതെന്നു ബീൽ പറഞ്ഞു. വീട്ടിൽവച്ചു ശ്വാസ തടസ്സമുണ്ടായതിനെ തുടർന്നാണു ജയയെ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും നില വഷളായിരുന്നെങ്കിലും ബോധമുണ്ടായിരുന്നു.
രക്തത്തിലെ അണുബാധയെത്തുടർന്ന് അവയവങ്ങൾ ഓരോന്നായി പ്രവർത്തനരഹിതമാകുന്ന അവസ്ഥയായിരുന്നു (സെപ്സിസ്). ഇതാണു ശ്വാസ തടസ്സത്തിനു കാരണമായത്. പ്രമേഹവും കടുത്ത രക്തസമ്മർദവുമുണ്ടായിരുന്നു. രക്തത്തിലൂടെ അണുബാധ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും വ്യാപിച്ചതാണു നില വഷളാക്കിയത്. സംസാരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും ചില സമയങ്ങളിൽ ആശയവിനിമയം നടത്തിയിരുന്നുവെന്നും ബീൽ പറഞ്ഞു.
ചികിൽസാ കാര്യങ്ങൾ ശശികലയുമായും ഉന്നത സർക്കാർ ഉദ്യോഗസ്ഥരുമായും നിരന്തരം ചർച്ച ചെയ്തിരുന്നു. കാൽ മുറിച്ചു മാറ്റുകയോ അവയവങ്ങൾ മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. പൊതുദർശനത്തിനു വയ്ക്കേണ്ടതിനാൽ മരണശേഷം മൃതദേഹം എംബാം ചെയ്തു. അഴുകാനുള്ള സാധ്യത കണക്കിലെടുത്ത് ഇങ്ങനെ ചെയ്യുന്നതു പതിവാണെന്നും അവർ പറഞ്ഞു.