മിസൈൽ വാങ്ങുന്നതിന്റെ മുന്നോടിയായുള്ള പരീക്ഷണത്തിൽ വൻ ക്രമക്കേട് നടന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഇസ്രായേലിൽ നിന്നു വാങ്ങാനിരിക്കുന്ന മിസൈലുകളുടെ പരീക്ഷണം പൂർത്തിയാക്കാതെ കരാറുമായി മുന്നോട്ടു പോയി. ടാങ്ക്‌വേധ മിസൈൽ കരാർ ഉറപ്പിക്കാൻ നിരവധി പരീക്ഷണങ്ങൾ പൂർത്തിയാക്കേണ്ടതുണ്ട്. എന്നാൽ വേണ്ടത്ര പരീക്ഷണങ്ങൾ നടത്താതെ കരാരുമായി മുന്നോട്ടു പോയെന്നാണ് ആരോപണം.
ഇസ്രായേലിൽ നിന്നുള്ള കമ്പനിയാണ് ഇന്ത്യക്ക് 8,350 മിസൈലും ഇതുമായി ബന്ധപ്പെട്ടുള്ള ടെക്നോളജിയും നൽകുന്നത്. ഏകദേശം 4,000 കോടി രൂപയുടെ കരാരാണിത്. കരാർ ഒപ്പിടുന്നതിനു മുൻപ് സൈനിക മേധാവികള്‍ക്ക് മുൻപിൽ മിസൈൽ പരീക്ഷണം നടത്താറുണ്ട്. ഇന്ത്യയിലെ കാലാവസ്ഥയിൽ ഈ മിസൈൽ പ്രയോഗിക്കാൻ കഴിയുമോ എന്നത് പരീക്ഷിക്കാറുണ്ട്. ഉയര്‍ന്ന പ്രദേശം, സമതലം, മരുഭൂമി എന്നിവിടങ്ങളിലാണ് പരീക്ഷണം നടത്തുക. എന്നാല്‍, മരുഭൂമിയിലെ പരീക്ഷണം മാത്രമാണ് പൂർത്തിയാക്കിയിരിക്കുന്നത്.
അന്വേഷണം നടത്താനായി പരീക്കർ തന്നെ ഒരു സമിതിയെ നിയമിച്ചിട്ടുണ്ട്. 2009 ലാണ് ഈ കരാരിന്റെ ആദ്യ നടപടികൾ തുടങ്ങിയത്. പിന്നീട് 2014 ൽ എൻഡിഎ സർക്കാരാണ് കരാറുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചത്. 8,350 മിസൈലുകളിൽ 270 എണ്ണം വാങ്ങാനാണ് പദ്ധതി. ശേഷിക്കുന്നത് ഇന്ത്യയിൽ തന്നെ നിര്‍മിക്കും. 2.5 കിലോമീറ്റർ പരിധിയുള്ള മിസൈലിന്റെ ടെക്നോളജി പൊതുമേഖല സ്ഥാപനമായ ഭാരത് ഡൈനാമിക്സ് ലിമിറ്റഡിന് കൈമാറും.