ചർക്കയ്ക്കു മുന്നിലിരുന്ന് ഒരാൾക്കു സ്വയം ഗാന്ധിയെന്നു വിളിക്കാനാവില്ലെന്നു പട്ടേൽ സമരനേതാവ് ഹാർദിക് പട്ടേൽ. രാജ്യദ്രോഹക്കേസ് ചുമത്തപ്പെട്ടതിനെത്തുടർന്നു ജയിലിൽ കഴിയേണ്ടിവന്ന യുവാവ്, ജാമ്യവ്യവസ്ഥയനുസരിച്ച് ആറുമാസം സംസ്ഥാനത്തിനു പുറത്തായിരുന്നു താമസം. തിരികെ നാട്ടിലെത്തിയ ഹാർദിക്, പ്രധാനമന്ത്രിയെ നിശിതമായി വിമർശിച്ചുകൊണ്ടു ബിജെപി വിരുദ്ധ രാഷ്ട്രീയ അച്ചുതണ്ടിനായി ശ്രമം തുടങ്ങി.
ഗുജറാത്ത് നിയമസഭയിലേക്കു ഡിസംബറിൽ തിരഞ്ഞെടുപ്പു നടക്കാനിരിക്കെ, സർക്കാരിനു പുതിയ തലവേദനയുമായാണു തിരിച്ചുവരവ്. രാജസ്ഥാനിൽ കഴിഞ്ഞകാലത്തുതന്നെ ഹാർദിക് പട്ടേൽ അവിടത്തെ ബിജെപി വിരുദ്ധ ദലിത്– താക്കൂർ പ്രതിഷേധങ്ങളിൽ പിന്തുണ നൽകിയിരുന്നു. മുൻ മുഖ്യമന്ത്രി കേശുഭായ് പട്ടേലുമായി ചർച്ച നടത്തുകയാണ് ഹാർദിക്കിന്റെ അടുത്ത നീക്കങ്ങളിലൊന്ന്. കേശുഭായിയുടെ ഗുജറാത്ത് പരിവർത്തൻ പാർട്ടി ബിജെപിയിൽ ലയിച്ചിരുന്നെങ്കിലും പട്ടേൽ സംവരണത്തിനായുള്ള ഹാർദിക്കിന്റെ സമരങ്ങളെ പിന്തുണച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത വിമർശകരിലൊരാൾ കൂടിയാണ് കേശുഭായ്.
ഉദയ്പുരിലെ പ്രവാസകാലത്തിനിടെ, ഹാർദിക് പട്ടേൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ അടക്കമുള്ള മോദിവിരുദ്ധ ശക്തികളുമായി രാഷ്ട്രീയചർച്ചകൾ നടത്തിയിരുന്നു. ആം ആദ്മി പാർട്ടിയും ഹാർദിക് പട്ടേലിന്റെ വരവിനു പ്രാധാന്യം കൽപിക്കുന്നുണ്ട്. ഗുജറാത്ത് അതിർത്തിയിലെ സ്വീകരണത്തിൽ തന്നെ ഹാർദിക് പട്ടേൽ മോദിക്കെതിരെ വിമർശനം തൊടുത്തു. രണ്ടുലക്ഷം രൂപയുടെ സ്യൂട്ടിട്ടുകൊണ്ട് മോദി സ്വയം ഗാന്ധിയെന്നു വിശേഷിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തന്റെ പേരിലുള്ള കേസുകളെക്കുറിച്ചു വേവലാതിപ്പെടുന്നില്ല.
സംവരണാവശ്യത്തിൽ ഉറച്ചുനിൽക്കുന്നു. യുപി തിരഞ്ഞടുപ്പിൽ മോദിക്കെതിരെ പ്രചാരണം നടത്തും. ഗുജറാത്തിൽ ബിജെപിയുടെ പരാജയം ഉറപ്പാക്കുമെന്നും ഹാർദിക് പട്ടേൽ വ്യക്തമാക്കി. അതേസമയം, പട്ടേൽ പ്രതിഷേധത്തെ തണുപ്പിക്കാൻ സംസ്ഥാന സർക്കാരും ശ്രമം തുടങ്ങി. പ്രക്ഷോഭത്തിനിടെയുള്ള കേസുകളിൽ ഭൂരിഭാഗവും നേരത്തേ പിൻവലിച്ചിരുന്നു. രാജ്യദ്രോഹക്കേസ് പിൻവലിക്കുന്നതടക്കമുള്ള വാഗ്ദാനങ്ങളും മുന്നോട്ടുവച്ചിട്ടുണ്ട്.