രാജ്യത്തെ നടുക്കിയ ഗുജറാത്ത് കലാപത്തിന് പതിനഞ്ചുവയസ്. സബർമതി എക്സ്പ്രസിന് തീയിട്ട് 58 കർസേവകരെ ചുട്ടുകൊന്നതോടെ ആരംഭിച്ച കലാപം, ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ഏടുകളിലൊന്നാണ്.
2002 ഫെബ്രുവരി 27, ഗോധ്ര റയിൽവേസ്റ്റേഷന് സമീപത്തുവച്ച് സബർമതി എക്സ്പ്രസിൻറെ എസ്.6 കോച്ചിന് ഒരുകൂട്ടാളുകൾ തീയിടുന്നു. അയോധ്യയിൽനിന്നും തിരികെയെത്തിയ ഇരുപതുകുട്ടികളും പതിനഞ്ച് സ്ത്രീകളുമടക്കം 58തീർഥാട5കർ ട്രെയിനിനുള്ളിൽ വെന്തുമരിക്കുന്നു. ഫെബ്രുവരി 28. വിശ്വഹിന്ദുപരിഷത്ത് ഗുജറാത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തു. കലാപങ്ങളുടെ കറുത്തദിനം. അഹമ്മദാദിനടുത്തുള്ള നരോദയിൽ വംശഹത്യ ആരംഭിക്കുന്നു. അയ്യായിരത്തോളം വരുന്ന ജനക്കൂട്ടം മുസ്‍ലിം വിഭാഗത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടു. രാജ്യംകണ്ട ഏറ്റവുംവലിയ കൂട്ടക്കൊലകളിലൊന്ന്. ദിവസങ്ങൾ നീണ്ടുനിന്ന കലാപത്തിൽ വിവിധയിടങ്ങളിലായി 1200 ആളുകൾ മരിച്ചതായി ഔദ്യോഗികകണക്ക്.
എന്നാൽ, അനൗദ്യോഗിക കണക്ക് ഇതിൻറെ പതിമടങ്ങാണെന്ന് പറയപ്പെടുന്നു. ഗുജറാത്തില്‍ അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിയുടെ മൗനാനുവാദത്തോടെയാണ് കലാപം അരങ്ങേറിയതെന്ന് ആക്ഷേപമുയർന്നു. എന്നാൽ, കഴിയുമായിരുന്നതെല്ലാം ചെയ്തിരുന്നുവെന്നു കാട്ടി സർക്കാർ പ്രതിരോധിച്ചു. അന്വേഷണസംഘങ്ങളും, കുറ്റക്കാര കണ്ടെത്തലും, കോടതിവിധികളും ധാരാളം വന്നുപോയി. എങ്കിലും, മഹാത്മാഗാന്ധിയുടെ നാട്ടില്‍നിന്നുയർന്ന മനുഷ്യമാംസം കരിഞ്ഞുണങ്ങിയ ഗന്ധം ഇന്നും അവശേഷിക്കുന്നു, മതേതരാജ്യത്തിന് ഒരു തീരാകളങ്കമായി.