ഉത്തര്‍പ്രദേശിലെ വിശാലസഖ്യം, അഖിലേഷ് യാദവ് ഒരിക്കല്‍ കൂടി അധികാരത്തിലെത്താനുള്ള സാധ്യത വര്‍ധിപ്പിച്ചതായി സമാജ്‌വാദി പാര്‍ട്ടി വിലയിരുത്തല്‍. പാര്‍ട്ടിയില്‍ അടുത്തിടെയുണ്ടായ കലഹം ചില സീറ്റുകളില്‍ തിരിച്ചടിക്ക് കാരണമാകാമെങ്കിലും വിശാലസഖ്യത്തിനു ഭൂരിപക്ഷം നേടാന്‍ കഴിയുമെന്ന കണക്കുകൂട്ടലിലാണ് പാര്‍ട്ടി. അതേസമയം, അഖിലേഷിനെതിരെ മുലായം സിങ് യാദവ് മല്‍സരിക്കാന്‍ സാധ്യതയില്ലെന്ന് പാര്‍ട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
2012ല്‍ 224 സീറ്റുമായി അധികാരത്തിലെത്തിയ സമാജ്്വാദി പാര്‍ട്ടി ഇക്കുറി 150 മുതല്‍ 180 സീറ്റ് വരെ പ്രതീക്ഷിക്കുന്നു. കഴിഞ്ഞ തവണ 28 സീറ്റുകളില്‍ വിജയിച്ച കോണ്‍ഗ്രസ് 50 സീറ്റെങ്കിലും പിടിച്ചെടുക്കുകയും ചെയ്താല്‍ അജിത് സിങ്ങിന്‍റെ ആര്‍.എല്‍.ഡി. കൂടി നേടുന്ന സീറ്റുകളിലൂടെ ഭരിക്കാന്‍ 202 സീറ്റെന്ന കടമ്പ മറികടക്കാമെന്ന പ്രതീക്ഷയിലാണ് സമാജ്്വാദി പാര്‍ട്ടി. സൈക്കിള്‍ ചിഹ്നവും പാര്‍ട്ടിയുടെ അധ്യക്ഷസ്ഥാനവും അഖിലേഷിന്‍റെ കൈകളിലെത്തിയതാണ് വിശാലസഖ്യമെന്ന നീക്കം സുഗമമാക്കിയത്. മുഖ്യമന്ത്രി അഖിലേഷ് യാദവിന്‍റെ അഴിമതിവിരുദ്ധ നിലപാടുകളും വികസനപ്രവര്‍ത്തനങ്ങളുമാകും പ്രചാരണത്തില്‍ സമാജ്്വാദി പാര്‍ട്ടിയുടെ ആയുധം. ഒപ്പം നോട്ട് നിരോധനം ഏല്‍പ്പിച്ച ആഘാതങ്ങളും തുറന്നുകാട്ടാന്‍ ശ്രമമുണ്ടാകും.
കോണ്‍ഗ്രസാകട്ടെ രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും താരമൂല്യവും അഖിലേഷിന്‍റെ രാഷ്ട്രീയപ്രഭാവവും വിജയസാധ്യത കൂട്ടിയെന്ന് വിലയിരുത്തുന്നു. ബിഹാറില്‍ വിജയിച്ച വിശാലസഖ്യ പരീക്ഷണം ഉത്തര്‍പ്രദേശിലും വിജയിച്ചാല്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയാകും.