വരൾച്ച രൂക്ഷമായ തമിഴ്നാട്ടിലെ മുതുമല കടുവാ സങ്കേതത്തിൽ വെള്ളം തേടി നടക്കുന്നതിനിടയിൽ ചതുപ്പിൽ കുടുങ്ങിയ കാട്ടാനയെ വനപാലകർ കരയ്ക്കു കയറ്റി. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് കാട്ടാനകളാണ് വെള്ളവും തീറ്റയുമില്ലാതെ മുതുമലയിൽ ചരിഞ്ഞത്.
കിടനുളളിലെ അരുവികളും കുളങ്ങളും വറ്റിയതോടെ ദാഹജലം തേടി കരയിലെ ഏറ്റവും വലിയ ജീവിയായ ആന നെട്ടോട്ടം ഓടുകയാണ്. ഇതിനിടയിലാണ് കഴിഞ്ഞദിവസം ചെക്ക്ഡാമിലിറങ്ങിയ പിടിയാന ചതുപ്പിൽ താഴ്ന്ന് പോയത്. താപ്പനകളുടെയും മണ്ണുമാന്തിയന്ത്രത്തിന്റെയും സഹായത്താൽ വനപാലകർ പിടിയാനയെ കരയ്ക്ക് കയറ്റുകയായിരുന്നു.
ആന കുരുങ്ങിയ ഭാഗത്ത് വലിയ ആഴമുണ്ടായിരുന്നില്ല. എന്നിട്ടും താപ്പാനകളെ ഉപയോഗിച്ച് ഏഴുന്നേൽപ്പിച്ച് നിറുത്താനുള്ള വനപാലകരുടെ ശ്രമം പരാജയപ്പെടുകയായിരുന്നു. തീറ്റയും വെള്ളവും ലഭിക്കാത്തതിനാൽ ആന പൂർണമായും അവശതയിലായതാണ് കാരണം. പിന്നീടാണ് മണ്ണുമാന്തിയന്ത്രം സ്ഥലത്തെത്തിച്ചത്. രക്ഷപ്പെടുത്തിയ പിടിയാനയ്ക്ക് വെറ്ററിനറി സർജന്റ മേൽനോട്ടത്തിൽ ചികിൽസയും ആരംഭിച്ചു. പച്ചപ്പ് നഷ്ടമായ മുതുമല കടുവാ സങ്കേതത്തിൽ തൊട്ടടുത്ത ദിവസങ്ങളിൽ വരൾച്ചമൂലം മൂന്ന് ആനകൾ ചരിഞ്ഞത് ആശങ്ക പരത്തിയിട്ടുണ്ട്. രണ്ട് പിടിയാനകളും നാല് മാസം പ്രായമായ കുട്ടിയാനയുമാണ് ചരിഞ്ഞത്.