പ്രധാനമന്ത്രി നരേന്ദ്ര മോദി ബിഎ പരീക്ഷ പാസായ 1978ൽ അതേ പരീക്ഷ പാസായ മറ്റു വിദ്യാർഥികളുടെ പേരും വിശദവിവരങ്ങളും പരിശോധിക്കാൻ ഡൽഹി സർവകലാശാല അനുവദിക്കണമെന്നു കേന്ദ്ര വിവരാവകാശ കമ്മിഷന്റെ നിർദേശം.
ഈ ആവശ്യം ഉന്നയിച്ചു വിവരാവകാശ അപേക്ഷകനായ നീരജ് നൽകിയ അപേക്ഷയിലാണു കമ്മിഷന്റെ ഉത്തരവ്. വിദ്യാർഥികളുടെ വ്യക്തിപരമായ വിവരങ്ങൾ പുറത്തുവിടുന്നതിനെതിരെ ഡൽഹി സർവകലാശാല നിലപാടെടുത്തതിനെ തുടർന്നാണ് അപേക്ഷകൻ കേന്ദ്ര വിവരാവകാശ കമ്മിഷനെ സമീപിച്ചത്.
പ്രധാനമന്ത്രിയുടെ ബിരുദ യോഗ്യത സംബന്ധിച്ച് ആം ആദ്മി പാർട്ടിയാണു സംശയമുന്നയിച്ചു രംഗത്തിറങ്ങിയതും വിവാദങ്ങൾക്കു തുടക്കമിട്ടതും. മോദി 1978ൽ ബിഎ പരീക്ഷ പാസായെന്നും തൊട്ടടുത്ത വർഷം അദ്ദേഹത്തിനു ബിരുദം നൽകിയെന്നും കഴിഞ്ഞ വർഷം സർവകലാശാല വ്യക്തമാക്കിയിരുന്നു.