ചെന്നൈ ∙ മുൻ മുഖ്യമന്ത്രി ജയലളിതയുടെയും തെലുങ്കുനടൻ ശോഭൻ ബാബുവിന്റെയും ‘മകൻ’ എന്ന് അവകാശപ്പെട്ടെത്തിയ ജെ.കൃഷ്ണമൂർത്തി എന്ന യുവാവിനെതിരെ രൂക്ഷ വിമർശനവുമായി മദ്രാസ് ഹൈക്കോടതി. ‘ഇയാളെ ഞാൻ നേരിട്ടു ജയിലിലേക്ക് അയയ്ക്കു’മെന്നു മുന്നറിയിപ്പു നൽകിയ ജസ്റ്റിസ് ആർ.മഹാദേവൻ ‘കോടതിയോടു കളിക്കരുതെ’ന്നും താക്കീതു നൽകി.
ഇന്നു ചെന്നൈ സിറ്റി പൊലീസ് കമ്മിഷണർക്കു മുന്നിൽ ഹാജരാകാനും നിർദേശിച്ചു. 1985ൽ ജനിച്ച തന്നെ ഒരു വർഷത്തിനു ശേഷം ഈറോഡിലെ വസന്താമണിയുടെ കുടുംബത്തിനു ദത്തു നൽകിയെന്നു പറഞ്ഞു ചില രേഖകളും ഇയാൾ ഹാജരാക്കിയിരുന്നു.
അണ്ണാ ഡിഎംകെ ജനറൽ സെക്രട്ടറി ശശികലയുടെ കുടുംബത്തിൽ നിന്നു ഭീഷണിയുണ്ടെന്നതിനാൽ സംരക്ഷണം നൽകാൻ ഡിജിപിക്കു നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടു. എംജിആറിന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു വസന്താമണിയെന്നും ദത്തു രേഖകളിൽ ജയലളിത, ശോഭൻ ബാബു എന്നിവർക്കു പുറമേ സാക്ഷിയായി എംജിആറും ഒപ്പുവച്ചിട്ടുണ്ടെന്നും വാദിച്ചു.
എന്നാൽ, ഒപ്പുവച്ചെന്നു പറയുന്ന സമയത്ത് എംജിആറിനു കൈകൾ അനക്കാൻ പോലും കഴിയാത്ത നിലയിലായിരുന്നുവെന്നു കോടതി നിരീക്ഷിച്ചു. ‘പൊതുതാൽപര്യ ഹർജി എന്ന നിലയിൽ എന്തു നൽകിയാലും വാദം കേൾക്കേണ്ടതുണ്ടോ?’– കോടതി ചോദിച്ചു. കൃഷ്ണമൂർത്തിക്കു വേണ്ടി ഹാജരായ സാമൂഹിക പ്രവർത്തകൻ ട്രാഫിക് രാമസാമിയെയും കോടതി വിമർശിച്ചു.