തമിഴ്നാട്ടിലെ അധികാര വടംവലിയില്‍ ഇടപെടില്ലെന്ന് പ്രതികരിക്കുമ്പോഴും രാഷ്ട്രീയ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്രസര്‍ക്കാരിന്‍റെയും ബി.ജെ.പി നേതൃത്വത്തിന്‍റെയും തീരുമാനം. അധികാരത്തര്‍ക്കം നിയമസഭയിലെ രഹസ്യവോട്ടെടുപ്പില്‍ എത്തിക്കാനാണ് ശ്രമം. ഭരണപ്രതിസന്ധി അതിരൂക്ഷമെങ്കിലും ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു നാളെയും തമിഴ്നാട്ടിലെത്തില്ല എന്നാണ് സൂചന.
ശശികലയ്ക്കെതിരെ പനീര്‍സെല്‍വം നയിക്കുന്ന പാളയത്തില്‍ പടയ്ക്ക് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പിന്തുണയുണ്ടെന്നാണ് അണിയറ സംസാരം. ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ മുതല്‍ പനീര്‍സെല്‍വവും കേന്ദ്രസര്‍ക്കാരും തമ്മിലുണ്ടായ സൗഹൃദം ജെല്ലിക്കെട്ട് സമരത്തോടെ ദൃഢമായി. ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ കഴിഞ്ഞമാസം അവസാനം ഡല്‍ഹിയിലെത്തി കോണ്‍ഗ്രസ് നേതാക്കളുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയതോടെ കാര്യങ്ങളുടെ ഗതിമാറി. ശക്തമായൊരു മൂന്നാം മുന്നണി രൂപപ്പെടുത്തുകയാണ് ബി.ജെ.പി ലക്ഷ്യം. പിളര്‍പ്പുണ്ടായാല്‍ പനീര്‍സെല്‍വം ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയേക്കും. പാര്‍ലമെന്‍റില്‍ അണ്ണാഡി.എം.കെയുടെ കരുത്ത് നിര്‍ണായക ബില്ലുകള്‍ പാസാക്കാന്‍ പെടാപ്പാട് പെടുന്ന കേന്ദ്രസര്‍ക്കാരിന് തള്ളിക്കളയാനാകില്ല. പ്രശ്നത്തില്‍ ഇടപെടില്ലെന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങും ബി.ജെ.പി തമിഴ്നാട് നേതൃത്വവും പ്രതികരിച്ചിട്ടുള്ളത്.
അധികൃത സ്വത്ത് സന്പാദക്കേസില്‍ സുപ്രീംകോടതി വിധി വരുംവരെ ശശികലയുടെ സത്യപ്രതിജ്ഞ നീട്ടിക്കൊട്ടുപോകാനാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഭരണപ്രതിസന്ധി മുറുകുന്പോഴും തന്ത്രപരമായ മൗനം തുടരുകയും തമിഴകത്ത് കാലുകുത്താതിരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ സി വിദ്യാസാഗര്‍ റാവുവിന്‍റെ നിലപാട് കേന്ദ്രസര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്കുസരിച്ചാണെന്നാണ് വിലയിരുത്തല്‍.