മൈസൂരു ∙ ഒൻപതും മൂന്നും വയസ്സുള്ള ബാലികമാരെ വിൽപന നടത്തിയ കേസിൽ അമ്മയും കുട്ടികളെ വാങ്ങിയ രണ്ടു പേരും കസ്റ്റഡിയിൽ. ബിദരഹള്ളി സ്വദേശിനി മംഗള, കുട്ടികളെ വാങ്ങിയ ഭീമനഹള്ളി സ്വദേശി മുട്ടണ്ണ, കൈലാസപുര സ്വദേശി മഹേന്ദ്ര എന്നിവരെയാണ് മൈസൂരു അഡീഷനൽ എസ്പി കലാ കൃഷ്ണസ്വാമിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തുവരുന്നത്. ആന്ധ്ര സ്വദേശിയായ ഭർത്താവ് ഉപേക്ഷിച്ചുപോയെന്നും ജീവിക്കാൻ വഴിയില്ലാതെവന്നതോടെയാണ് ബാലികമാരെ വിറ്റതെന്നുമാണു മംഗളയുടെ മൊഴി. സുഹൃത്തായ ജയലക്ഷ്മിയുടെ സഹായത്തോടെ നിഹാരികയെ (ഒൻപത്) മുട്ടണ്ണയ്ക്കും സാഗരികയെ (മൂന്ന്) മഹേന്ദ്രയ്ക്കും വിൽക്കുകയായിരുന്നു.
മൈസൂരുവിലെ അഗ്രഹാരയിൽ വാടകയ്ക്കാണു മംഗള താമസിക്കുന്നത്. മക്കളില്ലാത്തതിനാലാണു കുട്ടികളെ വാങ്ങിയതെന്നു മുട്ടണ്ണയും മഹേന്ദ്രയും പറയുന്നു. ഇരുവരും കുട്ടികളുമായി വീടുകളിലേക്കു പോയിരുന്നു. അപരിചിതരായ കുട്ടികളെ കണ്ട കാര്യം അയൽക്കാർ മഹിളാ സാന്ത്വന കേന്ദ്രയിൽ അറിയിച്ചു. തുടർന്ന് ഈ കേന്ദ്രത്തിലെ സന്നദ്ധ പ്രവർത്തക പൊലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. കുട്ടികൾക്കായുള്ള ഹെൽപ് ലൈനിന്റെ സഹായത്തോടെ പൊലീസ് ബാലികമാരെ വീണ്ടെടുത്തു. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനൊപ്പം സംസ്ഥാന ശിശുക്ഷേമ സമിതിയും കേസ് ഏറ്റെടുത്തിട്ടുണ്ട്.
കുട്ടിക്കടത്തിന്റെ മൈസൂരു
ഭിക്ഷാടകരുടെ കുട്ടികളെ തട്ടിയെടുത്തും ദരിദ്ര യുവതികൾ പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വിലപേശി വാങ്ങിയുമൊക്കെ വിൽപന നടത്തിയിരുന്ന മലയാളികൾ ഉൾപ്പെട്ട 11 അംഗ റാക്കറ്റിനെ മൈസൂരു പൊലീസ് കഴിഞ്ഞ ഒക്ടോബറിലാണ് കുടുക്കിയത്. ബന്നിമണ്ഡപയിലെ നസീമ ഹോസ്പിറ്റൽ മാനേജരും മലയാളിയുമായ ഉഷ ഫ്രാൻസിസ്, ഭർത്താവ് സി.ജെ.ഫ്രാൻസിസുമാണ് കുട്ടികളെ വിൽക്കുന്ന സംഘത്തിലെ മുഖ്യആസൂത്രകരെന്ന് കണ്ടെത്തിയിരുന്നു. അറസ്റ്റിലായവരിൽ കൂടുതലും ആശുപത്രികളുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നവരായിരുന്നു. ഇവർ വിറ്റ 16 കുട്ടികളെയും വിവിധ സ്ഥലങ്ങളിൽനിന്നു വീണ്ടെടുത്ത പൊലീസ്, ആശുപത്രി അടച്ചുപൂട്ടി.
കൂടുതൽ വാർത്തകൾക്ക് www.manoramaonline.com സന്ദർശിക്കുക