ജയലളിതയുടെ മരണത്തിലെ ദുരൂഹത നീക്കുന്നതിനായി ലണ്ടനിലെ വിദഗ്ധ ഡോക്ടർ റിച്ചാർഡ് ബീൽ വിശദീകരണം നടത്തിയതിനു പിന്നാലെ ഗുരുതര ആരോപണങ്ങളുമായി എഐഎഡിഎംകെ നേതാവ് രംഗത്ത്. ജയലളിതയെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെപ്റ്റംബർ 22നു രാത്രി, ഔദ്യോഗിക വസതിയായ പോയസ് ഗാർഡനിൽ നടന്ന നാടകീയ സംഭവങ്ങൾ നിരത്തിയാണ് ആരോപണം. ജയലളിതയും ശശികലയും തമ്മിൽ പോയസ് ഗാർഡനിൽവച്ച് വാക്കുതർക്കമുണ്ടായെന്നും ജയലളിതയെ ആരോ തള്ളി താഴെയിട്ടെന്നും എഐഎഡിഎംകെ നേതാവ് പി.എച്ച്. പാണ്ഡ്യൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.
ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നു പാണ്ഡ്യൻ ആരോപിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സെപ്റ്റംബർ 22നു രാത്രി പോയസ് ഗാർഡനിൽ ആരൊക്കെ ഉണ്ടായിരുന്നുവെന്ന കാര്യത്തിൽ ഗൗരവമായ അന്വേഷണം നടത്തണം. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ശേഷം മുഖ്യമന്ത്രിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങൾ പൂർണമായി മറച്ചുവയ്ക്കപ്പെട്ടു.
2011ൽ ശശികലയെ ജയലളിത പാർട്ടിയിൽനിന്നു പോയസ് ഗാർഡനിൽനന്നും പുറത്താക്കിയതാണ്. അങ്ങനെയൊരാൾ മാപ്പുപറഞ്ഞ് തിരിച്ചെത്തുകയും ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനം കയ്യടക്കാൻ ശ്രമിക്കുകയും ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും പാണ്ഡ്യൻ പറയുന്നു. എഐഎഡിഎംകെ ജനറൽ സെക്രട്ടറി സ്ഥാനത്തിരിക്കാനോ മുഖ്യമന്ത്രിയെന്ന പദവി വഹിക്കാനോ ഉള്ള യാതൊരു യോഗ്യതയും ശശികലയ്ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ശശികല തമിഴ്നാട് മുഖ്യമന്ത്രിയായി കാണാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന് ഒരിക്കൽ ജയലളിത പറഞ്ഞിരുന്നതായി മറ്റൊരു എഐഎഡിഎംകെ നേതാവ് മനോജ് പാണ്ഡ്യനും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശശികല തമിഴ്നാട് മുഖ്യമന്ത്രിയാകുന്നതിനെതിരെ പാർട്ടിക്കുള്ളിൽത്തന്നെ വലിയ പ്രതിഷേധമുണ്ടെന്നതിന്റെ പരസ്യ പ്രതികരണമാണ് ആരോപണങ്ങളും വാർത്താ സമ്മേളനങ്ങളും. ജയലളിതയുടെ തോഴി മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതിനെതിൽ തൃപ്തരല്ലാത്ത 40 അണ്ണാ ഡിഎംകെ എംഎൽഎമാർ ഡിഎംകെയിലേക്ക് മാറിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.