ബാങ്കിങ് ഇടപാടുകളിലെ നിയന്ത്രണങ്ങളെ പറ്റി മൗനം പാലിച്ചെങ്കിലും പുതുവർഷത്തലേന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ക്ഷേമപദ്ധതികൾ പല മേഖലകൾക്കും പ്രതീക്ഷപകരുന്നതാണ്. നോട്ടുപിൻവലിക്കൽ മൂലം ദുരിതത്തിലായ ജനവിഭാഗങ്ങളെ ആശ്വസിപ്പിക്കുകയാണ് മോദിയുടെ ലക്ഷ്യം. എന്നാൽ ഈ മേഖലകളിലെ യഥാർഥ പ്രശ്നങ്ങളെ പ്രധാനമന്ത്രി കൃത്യമായി അഭിസംബോധന ചെയ്യുന്നില്ലെന്ന പരാതി ബാക്കിയാണ്. പുതിയ പ്രഖ്യാപനങ്ങൾ എത്രപേർക്ക് ഗുണം ചെയ്യും, മാനദണ്ഡങ്ങൾ എന്തൊക്കെ എന്നീ കാര്യങ്ങളിലും വ്യക്തത വന്നിട്ടില്ല.
നോട്ടുപിൻവലിക്കൽ ഏറ്റവും ആഘാതമേൽപ്പിച്ച സഹകരണമേഖലയ്ക്ക് ഇളവുകൾ നൽകാത്തത് നിരാശയായി. സഹകരണബാങ്കുകളിൽ നിന്നുള്ള കാർഷികവായ്പക്ക് രണ്ടുമാസത്തെ പലിശസർക്കാർ വഹിക്കുമെന്ന് പ്രഖ്യാപിച്ചത് നോട്ടുപ്രതിസന്ധി കർഷകർക്ക് സൃഷ്ടിച്ച ദുരിതം മറികടക്കാനാണ്. ഒരുലക്ഷത്തിന് കിട്ടുന്ന ഇളവ് 667 രൂപ. എന്നാൽ വിളനാശം, കാലാവസ്ഥാവ്യതിയാനം, കടക്കെണി, നോട്ടുപ്രതിസന്ധി എന്നിവയിൽ പെട്ടുഴലുന്ന കർഷകർക്ക് ഇത് വലിയ ആശ്വാസമല്ല. മൂന്നുകോടി കിസാൻ ക്രഡിറ്റ് കാർഡുകളെ റുപേ കാർഡാക്കി മാറ്റുന്നത് കർഷകർക്കും രാജ്യത്തിനും ഗുണകരമാണ്.
ഭവനവായ്പകൾക്ക് പലിശയിളവ് പ്രഖ്യാപിച്ചത് ഭവനനിർമാണ രംഗത്ത് ഉണർവാകും, കൂടുതൽ തൊഴിൽ സൃഷ്ടിക്കും. എന്നാൽ ഭൂമിവിലകൂടി കുറഞ്ഞാലേ യഥാർഥ പ്രയോജനം ലഭ്യമാകൂ. ചെറുകിട, സൂക്ഷ്മ സംരംഭങ്ങൾക്കുള്ള വായ്പാ ഗ്യാരന്റി രണ്ടുകോടിയാക്കിയെങ്കിലും എത്ര പുതുതലമുറ ബാങ്കുകളും ബാങ്കിതര ധനകാര്യസ്ഥാപനങ്ങളും ഇങ്ങനെ വായ്പനൽകുമെന്ന് കണ്ടറിയണം. മുതിർന്ന പൗരൻമാരുടെ സ്ഥിരനിക്ഷേപത്തിന് പത്തുവർഷത്തേക്ക് 8 ശതമാനം പലിശ ഉറപ്പു നൽകുന്നത് പലിശകുറയുന്ന വരുംകാലത്ത് ആശ്വാസമാകും. എന്നാൽ പത്തുവർഷത്തേക്കുള്ള നിക്ഷേപത്തിനു മാത്രമാണോ ഇത് ലഭിക്കുക എന്ന സംശയം ഉയർന്നിട്ടുണ്ട്. നോട്ട് പിൻവലിക്കലിനെ തുടർന്ന് ബാങ്കുകളിലേക്ക് ഒഴുകിയ സേവിങ്സ് നിക്ഷേപം കണ്ട് വൻതോതിൽ വായ്പകൾ നൽകുന്നത് അശാസ്ത്രീയമാണെന്നും ബാങ്കിങ് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.